ഇന്ത്യയിൽ ഇനി മുതൽ എച്ച് യു ഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയില്ലാതെ സ്വർണ്ണം വിൽക്കാൻ സാധിക്കില്ല. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല. പഴയ 4 മുദ്ര ഹാൾമാർക്കിംഗ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇന്ത്യാ ഗവൺമെന്റിന്റെ ഈ പുതിയ നിയന്ത്രണം എമിറേറ്റിസിൽ നിന്ന് സ്വർണ്ണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണ കരമാകുമെന്നാണ് വ്യവസായ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഹാൾമാർക്കിംഗ് മാറ്റം യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങി ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാരെ ബാധിക്കില്ലെന്ന് വിദഗ്ദർ പറയുന്നു.
ഇന്ത്യയിലെ സ്വർണ്ണത്തിന്റെ ഹാൾമാർക്കിംഗ് സംബന്ധിച്ച പുതിയ നിയമം ദുബായ് സ്വർണ്ണ, ജ്വല്ലറി വിപണിയെ നേരിട്ട് സ്വാധീനിച്ചേക്കില്ല. യുഎഇയിൽ അന്താരാഷ്ട്ര നിലവാരം സാക്ഷ്യപ്പെടുത്തിയ ഉയർന്ന ഗുണമേന്മയുള്ള സ്വർണം ഉള്ളതിനാൽ ദുബായ് സ്വർണ്ണ വിപണിക്ക് ഗുണം ചെയ്യുമെന്നും വിദഗ്ദർ പറയുന്നു. ഇന്ത്യയിലെ പുതിയ ഹാൾമാർക്കിംഗ് നിയമങ്ങൾ സ്വർണ്ണത്തിന്റെ വില വർദ്ധനവിന് കാരണമായേക്കാം, ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ ദുബായ് സ്വർണ്ണ വിപണി കൂടുതൽ ആകർഷകമാക്കും .
ഇന്ത്യയിൽ വിൽക്കുന്ന ഓരോ ആഭരണത്തിന്റെയും വിൽപ്പന കണക്കിൽപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കണക്കിൽപെടാത്ത പഴയ സ്വർണം പോലും ഭാവിയിൽ അക്കൗണ്ടിൽപ്പെടുത്താനാകുമെന്നും ഇതുമൂലം സ്വർണ്ണത്തിന്റെ കൃത്യമായ കണക്ക് ശേഖരിക്കാനാകും. അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന സവിശേഷമായ 6 അക്ക ആൽഫാന്യൂമെറിക് കോഡാണ് എച്ച് യു ഐഡി. മുദ്രയും മറ്റു 2 ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021-ലാണ് നിലവിൽ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാൾമാർക്കിംഗ് ആഭരണങ്ങൾ വിൽക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാൾമാർക്കിംഗും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനം. പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ ജ്വല്ലറികൾക്ക് 9 മാസം സാവകാശം നൽകിയിട്ടുണ്ട്. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങൾ മാറ്റിയെടുക്കാൻ തടസ്സമില്ല.