2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎൽഎയ്ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. ഗുജറാത്തിലുള്ള നവസാരിയിലെ കോടതിയാണ് കോൺഗ്രസ് എംഎൽഎ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചത്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ നവസാരി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ഓഫീസിൽ കയറി മോശമായി പെരുമാറി. കൂടാതെ വിസിയുടെ മേശപ്പുറത്ത് ഉണ്ടായിരുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രം കീറുകയും ചെയ്തുവെന്നാണ് അനന്ത് പട്ടേലടക്കമുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള ആരോപണം.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഎ ധദാലിന്റെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 447-ാം വകുപ്പ് പ്രകാരം അനന്ത് പട്ടേൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന് ശേഷമാണ് പിഴ അടയ്ക്കണമെന്ന് കോടതി നിർദേശിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴുദിവസം തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. പട്ടേലിനും യൂത്ത് കോൺഗ്രസ് അംഗങ്ങളുമുൾപ്പെടെ മറ്റ് ആറ് പേർക്കുമെതിരെ ഐപിസി സെക്ഷൻ 143, 353, 427, 447, 504 എന്നിവ പ്രകാരമാണ് ജലാൽപൂർ പൊലീസ് കേസെടുത്തിരുന്നത്.