സോക്കർ യുദ്ധത്തിന്റെ ഉറക്കമില്ലാത്ത രാവുകൾ തുടങ്ങാൻ ഇനി 50 നാൾ മാത്രം. ലോക ജനതയെ ഒന്നാക്കുന്ന മഹാവിപ്ലവമാണ് ലോകകപ്പ്. രാജ്യത്തിന്റെ അതിർവരമ്പും വർണവും മത വിവേചനവും ഒന്നുമില്ലാതെ എല്ലാവരും ഒരു പന്തിന് പിന്നാലെ പായുന്ന സുന്ദര കാലം. ലോകകപ്പിന് വേണ്ടിയുള്ള 12 വർഷത്തെ കാത്തിരിപ്പും തയ്യാറെടുപ്പിനും ഒടുവിലാണ് ഖത്തർ വോദിയൊരുക്കിയത്. പ്രതിസന്ധികൾ തരണം ചെയ്ത് ലോകത്തിന് മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണ് ഖത്തർ. നവംബർ 20നാണ് കിക്കോഫ്. ഡിസംബർ 18ന് ഫൈനൽ.
ഒട്ടേറെ സവിശേഷതകളോടെയാണ് ഇക്കുറി ലോകകപ്പ് നടക്കുന്നത്. അറബ്ലോകത്തെ ആദ്യത്തേയും ഏഷ്യയിലെ രണ്ടാമത്തേയും ലോകകപ്പാണിത്. കൂടാതെ ലോകകപ്പിന് വേദിയാകുന്ന ഏറ്റവും ചെറിയ രാജ്യമെന്ന പ്രത്യേകതയുമുണ്ട്. 32 ടീം അണിനിരക്കുന്ന അവസാനത്തെ ലോകകപ്പാണിത്. അമേരിക്കയും മെക്സിക്കോയും ക്യാനഡയും ആതിഥേയരാകുന്ന 2026ലെ ലോകകപ്പ് 48 ടീമിന്റേതാണ്. സാധാരണ ലോകകപ്പ് നടക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. ആ സമയത്ത് ഖത്തറിൽ കടുത്ത ചൂടായതിനാലാണ് തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്. പുരുഷ ലോകകപ്പിൽ ആദ്യമായി വനിതാ റഫറിമാരെത്തുന്നതും സവിശേഷതയാണ്.
ഇക്കുറി യൂറോപ്പിൽനിന്ന് 13 ടീമാണുള്ളത്. ഏഷ്യയിൽനിന്നാദ്യമായി ആറ് ടീം. ദക്ഷിണ അമേരിക്കയിൽനിന്ന് നാല് ടീമുണ്ട്. വടക്കൻ–മധ്യ അമേരിക്കയിൽനിന്ന് നാല് ടീമിനാണ് പ്രാതിനിധ്യം. ആഫ്രിക്കൻ വൻകരയിൽനിന്ന് അഞ്ച് ടീമിന് അവസരം കിട്ടി. പലപ്പോഴും യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള ആധിപത്യത്തിനായുള്ള പോരാണ് ലോകകപ്പ്. എട്ട് രാജ്യംമാത്രമാണ് ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്. മുന്നിൽ ബ്രസീലാണ് അഞ്ചു തവണ. നാലു തവണ ലോകകിരീടം നേടിയ രണ്ട് ടീമുണ്ട്. ജർമനിയും ഇറ്റലിയും. ഈ ലോകകപ്പിൽ ഇറ്റലിക്ക് യോഗ്യത നേടാനായില്ല. അർജന്റീനയും ഫ്രാൻസും ഉറുഗ്വേയും രണ്ട് തവണവീതം ജേതാക്കളായി. ഇംഗ്ലണ്ടിനും സ്പെയ്നിനും ഓരോ തവണ.
കമാനങ്ങളും ബോർഡുകളും നിരത്തി കേരളവും ലോകകപ്പിന് ഒരുങ്ങി കഴിഞ്ഞു. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളുമായി ആരാധകർ ഒത്തുകൂടും. ബ്രസീൽ, അർജന്റീന, ജർമനി, പോർച്ചുഗൽ ടീമിന്റെ ഫ്ലക്സുകൾ നിരത്തുകളിൽ സജീവമാകും. ഇത്തവണ ലോകകപ്പ് നടക്കുന്നത് കേരളത്തിന് അടുത്താണെന്നതും ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്. നാലരമണിക്കൂർ വിമാനത്തിൽ പറന്നാൽ ഖത്തറായി. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും.
നാല് ടീം വീതമുള്ള എട്ട് ഗ്രൂപ്പായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഓരോദിവസവും നാല് കളി. 29 ദിവസത്തെ ലോകകപ്പിലാകെ 64 കളിയുണ്ടാകും. എ ഗ്രൂപ്പിലെ ഖത്തറും ഇക്വഡോറും തമ്മിലാണ് ലോകകപ്പിലെ ആദ്യ കളി. ബി ഗ്രൂപ്പിലുള്ള ഇംഗ്ലണ്ട് 1966നുശേഷം ലോകകപ്പ് നേടിയിട്ടില്ല. വെയ്ൽസിന്റെ ലോകകപ്പ് പ്രവേശം 64 വർഷത്തിനുശേഷമാണ്.
സി ഗ്രൂപ്പിലാണ് ലയണൽ മെസിയുടെ അർജന്റീന. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസാണ് ഡി ഗ്രൂപ്പിലെ പ്രധാനി. ഡെൻമാർക്ക് പത്തിൽ ഒമ്പത് കളിയും ജയിച്ചാണ് യോഗ്യത നേടിയത്. സ്പെയ്നും ജർമനിയും ജപ്പാനുമുള്ള ഗ്രൂപ്പ് ഇ മരണഗ്രൂപ്പാണ്. കോസ്റ്ററിക്കയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.
നെയ്മറുടെ ബ്രസീൽ ഗ്രൂപ്പ് ജിയിലാണ്. ഗ്രൂപ്പ് എച്ചിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനൊപ്പം സുവാരസിന്റെ ഉറുഗ്വേയുമുണ്ട്. ഏഷ്യയിൽനിന്ന് ദക്ഷിണകൊറിയയും ആഫ്രിക്കയിൽനിന്ന് ഘാനയും ചേരുമ്പോൾ ഗ്രൂപ്പിലെ മത്സരങ്ങൾ കൊഴുക്കും. ഇഷ്ട ടീമുകൾക്കൊപ്പം നിന്ന് ആരാവും ലോകകപ്പ് ഉയർത്തുകയെന്ന പ്രതീക്ഷയിലാണ് ഓരോ ആരാധകരും ഖത്തിറിലേക്കെത്തുന്നത്.