ദില്ലി: 2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരിച്ചെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പാർലമെന്റിൽ അറിയിച്ചു. 34 രാജ്യങ്ങളിലാണ് ഈ മരണങ്ങൾ സംഭവിച്ചതെന്നും ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാനഡയിലാണെന്നും അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു.
2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുകെയിൽ 48, റഷ്യയിൽ 40, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 36, ഓസ്ട്രേലിയയിൽ 35, യുക്രെയ്നിൽ 21, ജർമ്മനിയിൽ 20, സൈപ്രസിൽ 14, ഇറ്റലി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ 10 വീതം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അപകട മരണങ്ങളും സ്വാഭാവിക മരണങ്ങളും കൊലപാതകങ്ങളും ഉൾപ്പെടെയാണ് ഈ കണക്കെന്നും മന്ത്രി പറയുന്നു.,
അതേസമയം വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. മുതിർന്ന ഉദ്യോഗസ്ഥർ പതിവായി വിദേശങ്ങളിലെ
കോളേജുകളും സർവകലാശാലകളും സന്ദർശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.