ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികളെ യുഎസിൽ നിന്ന് നാടുകടത്തിയ പശ്ചാത്തലത്തിൽ, പ്രശ്നം പരിഹരിക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുളള 21 ഇന്ത്യൻ വിദ്യാർത്ഥികളെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഫെഡറൽ ലോ എൻഫോഴ്സ്മെന്റ് ഏജൻസിയാണ് കഴിഞ്ഞ ദിവസം തിരിച്ചയച്ചത് (ഡീപോർട്ട്).
തിരിച്ചയക്കപ്പെട്ട വിദ്യാർത്ഥികൾക്കെല്ലാം വാലിഡായ യു.എസ് വിസയുണ്ടായിരുന്നു. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ ആന്ധ്രാസർക്കാർ വിദേശകാര്യമന്ത്രാലയത്തെ സമീപിക്കും – ആന്ധ്രാപ്രദേശ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. യുഎസ് വിസയുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് സിബിപി ഉദ്യോഗസ്ഥർ പ്രവേശനം അനുവദിക്കണമെന്നുമാണ് ആന്ധ്രാസർക്കാരിൻ്റെ നിലപാട്.
ഉന്നതവിദ്യാഭ്യാസത്തിനായി യുഎസിൽ എത്തിയവരെയാണ് വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ശേഷമാണ് വിദ്യാർത്ഥികളെ തിരികെ അയച്ചത് എന്നാണ് വിവരം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാൻ ചിലർക്ക് സാധിക്കാതെ പോയതാണ് ഡീപോർട്ടേഷന് കാരണമായതെന്നാണ് സംശയിക്കുന്നത്.
തങ്ങളുടെ മൊബൈൽ ഫോണും വാട്സാപ്പ് ചാറ്റുകളും ഉദ്യോഗസ്ഥർ പരിശോധിച്ചതായി ചില വിദ്യാർത്ഥികൾ പറയുന്നു. തിരിച്ചയക്കാനുള്ള തീരുമാനത്തെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തപ്പോൾ തങ്ങളോട് സഹകരിച്ചില്ലെങ്കിൽ അമേരിക്കൻ കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഡീപോർട്ട് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ ഭാവി തന്നെ ഇതോടെ പ്രതിസന്ധിയിലായെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എഫ് വണ് വിസ ക്യാൻസൽ ചെയ്യുന്നതോടെ അതിനായി ചിലവാക്കിയ പണമെല്ലാം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടും. വിസാഫീ, വിമാനടിക്കറ്റ്, സർവ്വകലാശാലകളിലെ അപേക്ഷേ, അഡ്മിഷൻ ഫീസുകൾ, കണ്സൽട്ടേഷൻ ചാർജ്ജ് തുടങ്ങി ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപ ഒരോ വിദ്യാർത്ഥിക്കും ചിലവായിട്ടുണ്ടാവും. ഇതോടൊപ്പം തിരിച്ചയക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് അമേരിക്കയിൽ പ്രവേശന വിലക്കുണ്ട്. ഇതുകൂടാതെ കാനഡ, യു.കെ, ആസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളിലും ഇവർക്ക് വിസ നിഷേധിക്കാൻ സാധ്യതയുണ്ട്.
അതേസമയം വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതാണ് ഇവരെ തിരിച്ചയക്കാൻ ഇടയാക്കിയതെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ വിദ്യാർത്ഥികൾക്ക് സാധിച്ചില്ല. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെചോദ്യങ്ങളും നടപടികളും കൈകാര്യം ചെയ്യുന്നത് വിശദീകരിക്കുന്നത് രേഖകൾ പല വിദ്യാർത്ഥികളുടേയും കൈവശമുണ്ടായിരുന്നതും ചിലരത് വായിച്ചു കൊണ്ടിരുന്നത് ഉദ്യോഗസ്ഥരെ സംശയത്തിലാഴ്ത്തി. പലരും ഫോണിലും ലാപ്പ്ടോപ്പിലും ഇരുന്ന് ഇമിഗ്രേഷൻ നടപടികൾ സംബന്ധിച്ച വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെയാണ് ഇവർക്ക് പ്രവേശനം നിഷേധിക്കാനും തിരിച്ചയക്കാനും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. – ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.