തുർക്കിയിലും സിറിയയിലും അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പം ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ദിവസങ്ങളാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിലുള്ള റെസ്ക്യൂ സേനകൾക്കൊപ്പം ഇന്ത്യയുമുണ്ട്. കെട്ടിയ അവശിഷ്ടങ്ങൾക്ക് ഇടയില്‍നിന്ന് നിരവധി ആളുകളെയാണ് സേന രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആറുവയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചത് എൻഡിആർഎഫിന്റെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ റോമിയോയും ജൂലിയുമാണ്.
നൂർദാഗി സൈറ്റിലെ അവശിഷ്ടങ്ങൾക്കിടയിൽ ആദ്യം ജീവനോടെ ബെറൻ എന്ന പെൺകുട്ടിയെയാണ് ജൂലി കണ്ടെത്തിയത്. നൂർദാഗിയിലെ രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ രക്ഷപ്പെട്ടുവെന്ന സൂചന ലഭിച്ചപ്പോൾ ജൂലി അവശിഷ്ടങ്ങൾക്കുള്ളിലേക്ക് ഇറങ്ങി ചെന്നു. അവൾ അകത്ത് പോയി കുരയ്ക്കാൻ തുടങ്ങി. അതിന്റെ അടിസ്ഥാനത്തിലാണ് കുടുങ്ങി കിടന്ന കുട്ടിയെ രക്ഷിച്ചതെന്ന് ഡോഗ് സ്ക്വാഡ് അധികൃതർ വ്യക്തമാക്കി.
യന്ത്രങ്ങൾ പരാജയപ്പെട്ടിടത്താണ് റോമിയോയും ജൂലിയും വിജയിച്ചത്. ടൺ കണക്കിന് അവശിഷ്ടങ്ങൾക്കിടയിൽ പെൺകുട്ടി എവിടെയാണെന്ന് കണ്ടെത്തുന്നത് പ്രയാസമായിരുന്നു. ഡോഗ് സ്ക്വാഡിന്റെ സഹായമില്ലായിരുന്നെങ്കിൽ പെൺകുട്ടിക്ക് അതിജീവിക്കാൻ കഴിയുമായിരുന്നില്ല.
അതേസമയം ഭൂകമ്പം സാരമായി ബാധിച്ച നൂർദാഗിയിലെ ദുരന്ത സ്ഥലത്തും തുർക്കിയിലെ വിവിധ ഭാഗങ്ങളിലുമായി കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും എൻഡിആർഎഫ് നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.