യു കെയില്‍ ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ കോടതി ഇന്ത്യന്‍ വംശജനായ യുവാവിന് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 31കാരനായ നിതേഷ് ബിസെന്ഡറിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ കെന്റിലെ റാംസ്ഗേറ്റില്‍ വെച്ച് നിതേഷ് ബിസെന്‍ഡറി ഓടിച്ചിരുന്ന കാര്‍ ആണ് ഇരുവരുടെയും മരണത്തിനു കാരണമായത്.
അതേസമയം വാഹനമോടിക്കുന്ന സമയത്ത് നിതേഷ് ലഹരി ഉപയോഗിക്കുകയും അര്‍ധ ബോധാവസ്ഥയിലുമായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച യുകെയിലെ കാന്റര്‍ബറി ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷം 10 വര്‍ഷത്തേക്ക് നിതേഷിനെ വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകട സമയത്ത് നിതേഷ് കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം. അപകടം നടന്നതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാള്‍ ഓടി രക്ഷപെടുകയും ചെയ്തു. എന്നാൽ അപകടത്തിന്റെ കാരണം വാഹനത്തിന്റെ പ്രശ്നമാണെന്നായിരുന്നു വിചാരണാ വേളയില്‍ പ്രതിഭാഗം ഉന്നയിച്ച വാദം.