ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റപ്പോൾ ലഭിച്ചത് 94 ലക്ഷം രൂപ. 1857ല്‍ നോര്‍ത്ത് കരോലിനയ്ക്ക് സമീപം തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് ഇത്രയും വർഷം പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് (94 ലക്ഷം രൂപ) ഈ ജീന്‍സ് വിറ്റു പോയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നെവാഡയിലെ റെനോയിൽ വച്ചാണ് ലേലം നടന്നത്.
സ്വര്‍ണത്തിന്റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ഈ ജീന്‍സ് കണ്ടെടുത്തത്. 1857ല്‍ പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങുകയായിരുന്നു. 425 പേരായിരുന്നു അന്ന് കപ്പലിലുണ്ടായിരുന്നത്. അഞ്ച് ബട്ടണുകളാണ് ഈ ജീന്സിലുള്ളത്. അന്ന് കപ്പലില്‍ ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഏതെങ്കിലും ഖനി തൊഴിലാളിയുടേതായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു.
എന്നാൽ അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഏത് കമ്പനി നിര്‍മ്മിച്ചതാണെന്ന് വ്യക്തമല്ല. തുണിയുടെ പഴക്കം മൂലം നിറമേതെന്നും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സമാനമായ രീതിയിൽ 1880-കളിലെ ലെവിസ് ജീന്‍സും ലേലത്തില്‍ വിറ്റുപോയിരുന്നു. 140 വര്‍ഷം പഴക്കമുള്ള ഈ ജീന്‍സിന് 71 ലക്ഷം രൂപയാണ് ലേലത്തുകയായി ലഭിച്ചത്. അതേസമയം ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ പരിശോധന നടത്തുന്ന സമയത്താണ് ഗവേഷകര്‍ക്ക് ഈ ജീന്‍സ് കിട്ടിയത്. ഡെനിം പുരാവസ്തു ഗവേഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കല്‍ ഹാരിസ് ആണ് 1880-കളിലെ ഈ ലെവിസ് ജീന്‍സ് കണ്ടെത്തിയത്.