അൽ ജനൂബ് സ്റ്റേഡിയത്തിനുള്ളിലെ ഓരോ ഇടങ്ങളും മേൽക്കൂരയിൽ നിന്നും കെട്ടിത്താഴ്ത്തിയ കയറിൽ തൂങ്ങിയാടി ലോകകപ്പിനുവേണ്ടി ക്ലീൻ ചെയ്യുമ്പോൾ പെരുമ്പാവൂരുകാരനായ അരുൺ പുലയൻ ഭീഷ്മയുടെ ഉള്ളിലുമുണ്ടായിരുന്നത് ഇതേ ഗാലറിയിലിരുന്ന് കളികാണുകയെന്ന മോഹമാണ്. അഞ്ചു മാസം മുൻപാണ് അൽ ജനൂബ്, അഹമ്മദ് ബിൻ അലി, ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയം തുടങ്ങി ലോകകപ്പിൻെറ വിവിധ സ്റ്റേഡിയങ്ങളും വൃത്തിയാക്കിയവരിൽ അരുണുമുണ്ടായിരുന്നു.
വിവിധ ടീമുകളുടെ പരിശീലന മൈതാനങ്ങളുടെയും മേൽക്കൂര, സ്പീക്കർ, ബിഗ് സ്ക്രീൻ എന്നിവ ക്ലീൻ ചെയ്യലായിരുന്നു അരുണിൻെറയും ജോലി. അന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഒരു ലോകകപ്പ് മത്സരമെങ്കിലും സ്റ്റേഡിയത്തിലെത്തി കാണുകയെന്നത്. ഒടുവിൽ ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരം നടന്ന വെള്ളിയാഴ്ച രാത്രിയിൽ അരുണിന്റെ ആ സ്വപ്നം സാക്ഷാത്കരിച്ചു. ലൂയി സുവാരസിൻെർ ഉറുഗ്വായും, ആന്ദ്രേ ആയേവിൻെറ ഘാനയും ഏറ്റുമുട്ടിയ നിർണായക പോരാട്ടത്തിന് സാക്ഷിയാകുമ്പോൾ അതേ റോപ്പിൽ കെട്ടിതാഴ്ന്ന അതേ ഗാലറിയിൽ അരുണും ഇരുന്ന് കളികണ്ടു.
ടിക്കറ്റ് വിൽപന ആരംഭിച്ചപ്പോൾ ബുക്ക് ചെയ്തെങ്കിലും അരുണിന് കിട്ടിയിരുന്നില്ല. ഒടുവിൽ സുഹൃത്ത് സമ്മാനിച്ച ടിക്കറ്റുമായാണ് ലോകകപ്പ് ഗാലറിയിലെത്തിയതെന്ന് അരുൺ പറയുന്നു. ലോകം ഉറ്റുനോക്കിയ മഹത്തായ പോരാട്ടത്തിന് വേദിയൊരുക്കുന്നതിൽ പങ്കാളിയായതിൻെറ അഭിമാനത്തിലാണ് കഴിഞ്ഞ അഞ്ചു വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന അരുൺ.