സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ മാറ്റങ്ങളുണ്ടായേക്കാമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയുമായുള്ള സൗദിയുടെ അടുപ്പമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. പ്രത്യാഘാതങ്ങൾ തീർച്ചയായും ഉണ്ടാകുമെന്ന് ബൈഡൻ വ്യക്തമാക്കി. റഷ്യയും സൗദിയും നേതൃത്വം നൽകുന്ന ഒപെക് പ്ലസ് എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെയാണ് അമേരിക്കയുടെ പ്രതികരണം.
റിയാദുമായുള്ള ബന്ധങ്ങൾ പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലി വിമാനങ്ങൾ സൗദി വ്യോമാതിർത്തിയിൽ കടക്കാൻ പാടില്ല എന്ന വ്യവസ്ഥ സൗദി നീക്കം ചെയ്തുവെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ലെബനനും ഇസ്രയേലും തമ്മിൽ ഉണ്ടായിരുന്ന സമുദ്രാതിർത്തി തർക്കം തീർത്തതിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. അതിനു പുറമെ ഇറാന്റെ ആക്രമണത്തിൽ നിന്നു ഗൾഫിനു എങ്ങിനെ സംരക്ഷണം നൽകാം എന്ന കാര്യത്തിലും നടപടികൾ ഉണ്ടായി.
അതേസമയം സൗദിയോട് ചേർന്നു നിൽക്കുന്ന യുഎഇയുടെ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിൽ സന്ദർശനം നടത്തുന്നതും അമേരിക്ക ഉറ്റു നോക്കുകയാണ്.