ടെൽ അവീവ്: ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഗാസ അതിർത്തി വളഞ്ഞ ഇസ്രായേൽ സൈന്യത്തിന് ഇതുവരെ കരയുദ്ധം തുടങ്ങാൻ സാധിച്ചിട്ടില്ല. ഏതാണ്ട് രണ്ട് ദിവസത്തോളമായി മൂന്ന് ലക്ഷത്തോളം ഇസ്രായേൽ സൈനികർ ഗാസ മുനമ്പിലേക്ക് കടക്കാൻ സജ്ജരായി നിൽക്കുകയാണ്. എന്നാൽ പലവിധ കാരണങ്ങളാൽ കരയുദ്ധം ആരംഭിക്കാൻ ഇസ്രായേലിന് സാധിക്കുന്നില്ലെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസയിൽ നിന്നും ഒഴിഞ്ഞു പോകാൻ നേരത്തെ ഇസ്രയേൽ ജനങ്ങൾക്ക് 24 മണിക്കൂർ സമയം അനുവദിച്ചിരുന്നു. എന്നാൽ കരയുദ്ധം ആരംഭിക്കാൻ ഉന്നതതല അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് ഇസ്രായേൽ സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇസ്രായേൽ സൈന്യം അകത്ത് പ്രവേശിച്ചാൽ പിന്നെ ഗാസ മുനമ്പ് യുദ്ധഭൂമിയായി മാറുമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കരമാർഗ്ഗം സൈന്യം അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ വ്യോമസേനയും നാവികസേനയും സമാന്തരമായി ഗാസാ മുനമ്പിൽ ആക്രമണം നടത്താനാണ് പദ്ധതിയിടുന്നത്.
കാലാവസ്ഥയാണ് നിലവിൽ കരയുദ്ധം തുടങ്ങാൻ ഇസ്രായേലിന് മുന്നിലുള്ള പ്രധാന തടസ്സം. നിലവിൽ ഗാസയിൽ മേഘാവൃതമായ കാലാവസ്ഥയാണുള്ളത്. ഗാസയിൽ പ്രവേശിക്കുന്ന കരസേനയ്ക്ക് പിന്തുണ നൽകേണ്ട ചുമതല ഇസ്രായേൽ വ്യോമസേനയ്ക്കാണ്. മേഘാവൃതമായ കാലാവസ്ഥയിൽ വ്യോമാക്രമണം നടത്താൻ യുദ്ധവിമാനങ്ങൾക്ക് തടസ്സം നേരിടേണ്ടി വരും. ഡ്രോണുകൾ ഉപയോഗിക്കാനും സാധിക്കില്ല. ഇതാണ് ഗാസാ പ്രവേശനം വൈകുന്നതിനുള്ള ഒരു കാരണം.
മറ്റൊന്ന് ഗാസയിലുടനീളം ഹമാസ് പണിത്തെടുത്ത ഭൂഗർഭ ബങ്കറുകളും തുരങ്കളുമാണ്. ഭൂമിക്കടിയിലെ ഈ താവളങ്ങളിൽ നിരവധി ബന്ദിക്കളെ ഹമാസ് സംഘം പാർപ്പിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ സൈന്യത്തിന് നൽകിയ വിവരം. ബന്ദിക്കളെ മുന്നിലിട്ട് ഹമാസ് പ്രത്യാക്രമണം നടത്താനുള്ള സാധ്യതയും ഇസ്രായേൽ സൈന്യം മുന്നിൽ കാണുന്നു. തുരങ്കങ്ങൾ വഴി ഹമാസ് ആക്രമിക്കുകയോ സ്ഫോടനങ്ങൾ നടത്തുകയോ ചെയ്താലും പ്രതിരോധം എളുപ്പമല്ല. ഹമാസിൻ്റെ തുരങ്കപ്പാതകളിലും പലതും ഇസ്രായേൽ വ്യോമസേന ഇതിനോടകം തകർത്തെങ്കിലും ഈ ടണൽ നെറ്റ്വർക്ക് ഗാസയിലുടനീളം വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം ഇസ്രായേൽ അധിനിവേശത്തിന് മുൻപായി ഗാസയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. ലക്ഷക്കണക്കിന് പേർ ഇതിനോടകം വീടും നാടും ഉപേക്ഷിച്ച് വടക്കൻ ഗാസയിലേക്ക് പോയി കഴിഞ്ഞു. സംഘർഷത്തിൽ ഇരുപക്ഷത്തുമായി ഇതിനോടകം 3600 പേർ മരണപ്പെട്ടെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം ഗാസയിൽ പലയിടത്തും പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ട്. ഭീകരരുടെ ഒളിത്താവങ്ങൾ കണ്ടെത്താനും ബന്ദികളെ മോചിപ്പിക്കാനുമാണ് ഇസ്രയേൽ സൈന്യം മിന്നൽ പരിശോധനകൾ നടത്തുന്നത്. നിരവധി ഹമാസ് പ്രവർത്തകരെ വധിച്ചതായും ബന്ദികളെ മോചിപ്പിച്ചതായും ആയുധങ്ങൾ പിടിച്ചെടുത്തതായും ഇസ്രയേൽ സൈന്യം അറിയിച്ചു.