മാമുക്കോയ ടാക്സി പിടിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു, എങ്കിൽ എല്ലാവരും വന്നു ആർമാദിച്ചേനെ
കോഴിക്കോട്: നടൻ മാമുക്കോയയോട് മലയാള സിനിമ അനാദരവ് കാണിച്ചെന്ന് സംവിധായകൻ വി.എം വിനു. മാമുക്കോയ എറണാകുളത്ത് പോയി മരിച്ചിരുന്നുവെങ്കിൽ എല്ലാവരും വന്ന് ആദരാജ്ഞലി നേർന്ന് ആർമാദിച്ചേനേയെന്നും വിനു പരിഹസിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന മാമുക്കോയ അനുസ്മരണ ചടങ്ങിലാണ് വി.എം വിനു ആഞ്ഞടിച്ചത്.
നാല് പതിറ്റാണ്ട് സിനിമയിൽ സജീവമായിരുന്ന അനവധി ഹിറ്റ് സിനിമകളുടെ ഭാഗമായ നടനായിരുന്നു മാമുക്കോയ. എന്നാൽ സത്യൻ അന്തിക്കാടൊഴികെ ഒരു സംവിധായകനും മാമുക്കോയയെ കാണാനെത്തിയില്ല. ജോജുവടക്കം ഒന്നോ രണ്ടോ നടൻമാരാണ് ഇവിടെ വന്നത്. മാമുക്കോയ ഒരു ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിച്ചിരുന്നുവെങ്കിൽ വലിയ സംഘം അദ്ദേഹത്തെ കാണാൻ വരുമായിരുന്നു. ഞാൻ എന്തായാലും ഇനി എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും വിഎം വിനു പറഞ്ഞു.
വി.എം വിനുവിൻ്റെ വാക്കുകൾ –
അർഹിക്കുന്ന ആദരവ് മാമുക്കോയയ്ക്ക് മലയാള സിനിമ നൽകിയില്ല. എന്നോട് പലരും വന്നു ചോദിച്ചു ഈ നടൻ വരില്ലേ, ആ നടൻ വരില്ലേ എന്നൊക്കെ… ഞാനും വിചാരിച്ചത് അവരെല്ലാം വരുമെന്നാണ്.. നടൻമാർ മാത്രമല്ല വിവിധ സിനിമസംഘടനകളുണ്ട്, മലയാള സിനിമയിലെ പല പ്രമുഖരുണ്ട്. മാമുക്കോയയെ ഉപയോഗിച്ച എത്ര സംവിധായകരുണ്ട്. എന്നാൽ സത്യൻ അന്തിക്കാടൊഴികെ ആരും വന്നില്ല…
മാമുക്കോയ മരിച്ചപ്പോൾ മുതൽ ഖബറടക്കുന്നത് വരെ ഞാൻ കൂടെയുണ്ട്. എന്നാൽ ജോജുവടക്കം രണ്ട് മൂന്ന് പേരല്ലാതെ വേറാരും മാമുക്കോയയെ കാണാൻ വന്നില്ല. എന്നോട് പലരും ചോദിച്ചു എന്തു കൊണ്ട് ഇവരാരും വന്നില്ല..?
അപ്പോ ഞാൻ പറഞ്ഞത് മാമുക്കോയ എറണാകുളത്ത് പോയി മരിക്കേണ്ടിയിരുന്നു. ഒരു ടാക്സി വിളിക്കുക, എന്നിട്ട് മരിക്കാൻ വേണ്ടി എറണാകുളത്ത് പോവുക, എന്നിട്ട് അവിടെ കിടന്ന് മരിക്കുക, അപ്പോ എല്ലാർക്കും പെട്ടെന്ന് വരാൻ സൌകര്യമാവും..നടൻമാർക്കും സാങ്കേതിക പ്രവർത്തകർക്കും എല്ലാം അദ്ദേഹത്തെ പൊക്കി പറഞ്ഞ് ആർമാദിക്കാം. ഇതിപ്പോ ഇവിടെ വരെ സഞ്ചരിക്കാൻ പറ്റിലല്ലോ… ദൂരമല്ലേ…
ഈ ബന്ധങ്ങൾ എന്ന് പറഞ്ഞാൽ… എത്രയോ ഹിറ്റ് സിനിമകളിൽ മാമുക്കോയ അഭിനയിച്ചു.. അതീ നടൻമാരും സംവിധായകരും സംഘടനാ തലപ്പത്തുള്ളവരും ആലോചിക്കേണ്ടതില്ല.. എന്നാൽ മിഴിയടഞ്ഞു പോയ ആ താരത്തെ വിങ്ങുന്ന നെഞ്ചുമായി കോഴിക്കോട്ടുകാരെത്തി അതാണ് യഥാർത്ഥ ദുഖം, അതാണ് യഥാർത്ഥ ആരാധന.. ഇത് മലയാള സിനിമയിലെ പ്രമുഖർ മാമുക്കോയയോട് കാണിച്ച അനാദരവായിട്ടാണ് എനിക്ക് തോന്നുന്നത്. ഞാൻ മരിക്കാനാവുമ്പോൾ എറണാകുളത്ത് പോയെ മരിക്കൂ..