വിസ്താര വിമാനത്തിലെ ടെലിഫോൺ സംഭാഷണത്തിനിടെ ബോംബിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് സഹയാത്രികൻ പരാതിപ്പെട്ടതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ജൂൺ ഏഴിന് (ബുധൻ) ആയിരുന്നു സംഭവം.
ഉത്തർപ്രദേശിലെ പിലിബിത്ത് സ്വദേശിയായ അസീം ഖാൻ എന്ന യാത്രക്കാരനാണ് വിമാനത്തിനകത്ത് ബോംബെന്ന് പറഞ്ഞ് കുടുങ്ങിയത്. വിസ്താരയുടെ യുകെ-941 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു അസീംഖാൻ.
വിമാനത്തിൽ പ്രവേശിച്ച ശേഷം ഫോണിലൂടെ ആരോടോ സംസാരിക്കുകയായിരുന്ന ഇയാൾ സംഭാഷണത്തിനിടെ ബോംബിനെക്കുറിച്ച് പറയുകയും ഇത് അടുത്ത സീറ്റിലിരുന്ന യാത്രക്കാരി കേൾക്കുകയും ചെയ്തു. സംഭവം ഉടനെ തന്നെ സഹയാത്രക്കാരി വിമാനത്തിലെ ജീവനക്കാരെ വിവരമറിയിച്ചു.യുവതിയുടെ തന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ക്രൂ അംഗങ്ങൾ ഇയാൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറി.
ഇയാളെ ദില്ലി പൊലീസും മറ്റു ഇൻ്റലിജൻസ് ഏജൻസികളും ചേർന്ന് രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തു. ‘എന്റെ ബാഗിലുണ്ടായിരുന്ന ബോംബ് കണ്ടെത്താൻ സിഐഎസ്എഫിന് കഴിഞ്ഞില്ല’ എന്ന് ഇയാൾ പറയുന്നത് കേട്ടുവെന്നാണ് സഹയാത്രികാരിയായ സ്ത്രീ പറഞ്ഞത്. പരാതിക്കാരിയായ ഈ സ്ത്രീയേയും ആരോപണ വിധേയനായ യുവാവിനേയും കൂട്ടാതെയാണ് വിമാനം പോയത്. ഇരുവരേയും സുരക്ഷാ ഏജൻസികൾ പിന്നീട് ദില്ലി പൊലീസിന് കൈമാറി. യാത്രക്കാരനെതിരെ പിന്നീട് പൊതുശല്യത്തിന് പൊലീസ് കേസെടുത്തു. പരാതിക്കാരിക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ എന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് 4.45-ന് പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.