ബുധനാഴ്ച ഉപരാഷ്ട്രപതി സ്ഥാനം ഒഴിയുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നൽകും. വൈകിട്ട് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നായിഡുവിന്റെ ഉപരാഷ്ട്രപതി കാലയളവ് വിവരിക്കുന്ന ഒരു പ്രസിദ്ധീകരണം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. രാവിലെ രാജ്യസഭയിൽ നടന്ന ചടങ്ങിൽ സഭാധ്യക്ഷന് യാത്രയയപ്പ് നൽകിയിരുന്നു. ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ആഗസ്റ്റ് പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
സുദീർഘമായ 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടാണ് വെങ്കയ്യ നായിഡു ഇനി വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. രാജ്യസഭയിലെ വിവാദ ബില്ലുകളിൽ സ്വീകരിച്ച നിലപാടുകളും ഉയർത്തിപിടിച്ച രാഷ്ട്രീയവും സഭാധ്യക്ഷനെന്ന നിലയിൽ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുമ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് കരുതപ്പെട്ടെങ്കിലും അവസരം ലഭിച്ചില്ല.
രാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുന്നതോടെ അതൃപ്തി പരസ്യമാക്കാനും സാധ്യതയുണ്ട്.