വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട വിധി കേട്ട് പൊട്ടിക്കരഞ്ഞ് കുട്ടിയുടെ അമ്മ. പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് അമ്മയും ബന്ധുക്കളും കോടതിയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.
പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന കട്ടപ്പന പ്രത്യേക അതിവേഗ കോടതിയുടെ വിധി കേട്ടാണ് അമ്മ പൊട്ടിക്കരഞ്ഞത്.
‘എന്റെ മകളെ അവന് കൊന്നതാണ്. പൂജാമുറിയില്‍ ഇട്ടാണ് കൊന്നത്. അലമാരയ്ക്ക് അകത്തിരുന്ന ഷര്‍ട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിന് ചോറ് കൊടുത്ത് പുറത്തേക്ക് പോയ സമയത്തായിരുന്നു അവന് വീട്ടില്‍ കയറിയത്. 14 വര്‍ഷം കുഞ്ഞുങ്ങള്‍ ഇല്ലാതെ കിട്ടിയതാണ്. അറിയാമോ? നീതി ലഭിച്ചില്ല. അവന് തന്നെയാണ് കുഞ്ഞിനെ കൊന്നത്. അതാണ് സത്യം,’ കുട്ടിയുടെ അമ്മയുടെ വാക്കുകള്‍.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന അര്‍ജുന്റെ തലയില്‍ കേസ് കെട്ടിവെക്കുകായിരുന്നുവെന്നാണ് കേസില്‍ പ്രതി ഭാഗം അഭിഭാഷകന്റെ പ്രതികരണം. പൊലീസ് അര്‍ജുനെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുകയും കള്ളസാക്ഷികളെ സൃഷ്ടിക്കുകയുമായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു.
കോടതി നീതി നടപ്പാക്കി. ഡിവൈഎഫ്ഐ നേതാവ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞ് ആഘോഷിച്ചു. ഇപ്പോള്‍ നീതി നടപ്പായി. ഡിവൈഎഫ്ഐ നേതാവ് എന്നതാണോ ഇയാള്‍ക്കെതിരെയുള്ള തെളിവ്? യഥാര്‍ത്ഥ പ്രതി എവിടെ? കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അര്ജുന് വേണ്ടി നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്നും അഭിഭാഷകന് പറഞ്ഞു.
2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നുമാണ് പറയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സ്വദേശി അര്ജുന് പൊലീസ് പിടിയിലാകുന്നത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വാദം.
പ്രതി മൂന്ന് വയസുമുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായും മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതിക്കെതിരായ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് കട്ടപ്പന കോടതി പറഞ്ഞത്.