വടകര കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. എസ്ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു. ഇരുവരും ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
ജൂലൈ 21ന് രാത്രിയാണ് സജീവന് വടകര സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്. വാഹനാപകട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് 24 മണിക്കൂര്‍ മുന്‍പ് 11 പരിക്കുകള്‍ ഉണ്ടായെന്ന് കണ്ടെത്തി. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചെന്ന് ആരോപിച്ചായിരുന്നു പോലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നത്.
നെഞ്ച് വേദനയുണ്ടെന്ന കാര്യം സജീവന് പറഞ്ഞെങ്കിലും പോലീസുകാർ അവഗണിച്ചു. ഒരു മണിക്കൂറോളം സ്റ്റേഷന് വളപ്പില്‍ കിടന്ന ശേഷം സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതും പോലീസുകാര്‍ക്കെതിരെ കേസെടുത്തതും. സംഭവത്തെ തുടര്‍ന്ന് വടകര സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കെതിരേയും നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.