ടെൽഅവീവ്: ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലും യുദ്ധവിമാനങ്ങളും ഇസ്രയേൽ തീരത്തേക്ക് അടുക്കുന്നു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചതായി യുഎസ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഹമാസിൻ്റെ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്രയേലിന് അമേരിക്ക സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പൽ മെഡിറ്റേറിയൻ തീരത്തേക്ക് എത്തുന്നത്. ഇസ്രയേലിന് അധികസഹായം നൽകുമെന്ന് ഇന്നലെ അമേരിക്ക വ്യക്തമാക്കിയിരുന്നു. പക്ഷേ ഏത് രീതിയിലാണ് സഹായം അനുവദിക്കുക എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. യുദ്ധക്കപ്പൽ കൂടാതെ അമേരിക്കയുടെ യുദ്ധവിമാനങ്ങളും മേഖലയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം ഗാസ അതിർത്തികളിൽ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.. കരയുദ്ധത്തിന് ഇസ്രായേൽ മുന്നൊരുക്കം നടത്തുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് വൻതോതിൽ സൈനികരെ അതിർത്തിയിലേക്ക് അയച്ചത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ ഗാസയിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേലിനെ ഇനി ഭീഷണിപ്പെടുത്താനോ പൗരന്മാരെ കൊലപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ ഞങ്ങൾ തകർക്കും. വിവിധ സേനാവിഭാഗങ്ങളിൽപെട്ട മൂന്ന് ലക്ഷം സൈനികർ ഗാസ അതിർത്തിയിൽ അണിനിരന്നു കഴിഞ്ഞു – ഇസ്രായേൽ സൈനിക വക്താവ് ജൊനാഥൻ കോർനികസ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.