അലാസ്കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം അമേരിക്ക വെടിവച്ചിട്ടു. എഫ്-22 ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ഈ അജ്ഞാത പേടകം വെടിവച്ചിട്ടത്. ചൈനയുടെ ചാരബലൂണ്‍ വിവാദത്തിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നടപടി. 24 മണിക്കൂറോളം ഈ പേടകത്തിനെ നിരീക്ഷിച്ചു. ശേഷമാണ് 40,000 അടി ഉയരത്തില്‍ പറന്ന ഈ പേടകത്തെ വെടിവച്ചിട്ടതെന്ന് യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥനായ ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വെടിവയ്പ്പ് വിജയകരമാണെന്ന മറുപടി മാത്രമാണ് അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡന് നല്‍കിയത്. എന്നാൽ ഈ പേടകം എവിടെ നിന്നാണ് വന്നതെന്നോ എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്നോ ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കിര്‍ബി പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് അമേരിക്കയിലൂടെ കടന്നുപോയ ചൈനയുടെ കൂറ്റന്‍ ചാരബലൂണിനെ അമേരിക്ക വെടിവച്ചിട്ടത്. ഏറെ വിവാദങ്ങളും നയതന്ത്ര വിള്ളലുകളും ഇത് സൃഷ്ടിച്ചിരുന്നു. വെടിവച്ചുവീഴ്ത്തിയ അജ്ഞാത പേടകത്തിന് ചാര ബലൂണിനെ അപേക്ഷി ച്ച് വലിപ്പം കുറവാണെന്ന് ജോണ്‍ കിര്‍ബി അറിയിച്ചു. ഒരു ചെറിയ കാറിൻ്റെ വലിപ്പം മാത്രമേ ഈ പേടകത്തിനുള്ളൂ. ചൈനീസ് ചാരബലൂണിനെ വെടിവച്ചിട്ട അതേ ജെറ്റുകളും ഉപകരണങ്ങളും തന്നെയാണ് ഈ അജ്ഞാത പേടകത്തിന് നേരെയും ഉപയോഗിച്ചതെന്ന് പെൻ്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.