യുഎസില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണുമായി ബന്ധപ്പട്ട് അമേരിക്ക കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ആന്റിനകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് ചാരബലൂണില്‍ കണ്ടെത്തിയത്. ഇത് ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. ചാരബലൂണുകള്‍ ഉപയോഗിച്ച് ചൈന സിഗ്നലുകള്‍ ശേഖരിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും യുഎസ് അധികൃതർ ചൂണ്ടിക്കാട്ടി.
രണ്ട് ദിവസം മുന്‍പാണ് അമേരിക്ക ചൈനീസ് ചാരബലൂണ്‍ വെടിവച്ചിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം യുഎസ് വ്യോമസേന തെക്കന്‍ കരോലിന തീരത്ത് വച്ച് ബലൂണ്‍ വെടിവച്ചിടുകയായിരുന്നു. ജനുവരി 28 മുതല്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ അമേരിക്ക നിരീക്ഷിച്ച് വരികയായിരുന്നു. എന്നാല്‍ ചാരബലൂണ്‍ അല്ലെന്നും കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട ബലൂണാണിതെന്നുമാണ് ചൈനയുടെ വാദം.
ചൈനയുടെ ഈ നീക്കം യുഎസിനെ മാത്രം ലക്ഷ്യംവച്ചുള്ളതല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബലൂണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ചൈനീസ് ചാരബലൂണ്‍ യു എസിന് ഭീഷണിയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആവർത്തിച്ചു പറഞ്ഞു. എന്നാൽ ബലൂണ്‍ വെടിവെച്ച് വീഴ്ത്തിയതിലൂടെ അമേരിക്ക അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നാണ്
ചൈനയുടെ ആരോപണം.
ഇന്ത്യ, വിയറ്റ്നാം, ജപ്പാന്, തായ് വാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ചൈനയുടെ ചാര ബലൂണുകൾ പ്രവര്‍ത്തിക്കുന്നതെന്നാണ് യുഎസ് അനുമാനം. തെക്കുകിഴക്കന്‍ ഏഷ്യ, വടക്കന്‍ തെക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ സമാനമായ ചാരബലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലുമായി ഉപയോഗിച്ചിരുന്ന സൈനിക സാങ്കേതിക വിദ്യയാണ് ചാരബലൂണുകള്‍. ശീതയുദ്ധകാലത്ത് യുഎസും സോവിയറ്റ് യൂണിയനും ഉള്‍പ്പെടെ ഇത്തരത്തിൽ സ്പൈ ബലൂണുകള്‍ സൈന്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു.