ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക. അതൊരു ചെറിയ വിഷയമാണെന്നും അത് വലുതാക്കിയെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ വര്‍ഗീയതയില്ലെന്നും താന്‍ കുട്ടി ഗൃഹ പാഠം ചെയ്യാത്തതിനാണ് അത്തരത്തില്‍ ചെയ്യിച്ചതെന്നുമാണ് അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞത്.
കുട്ടിയോട് കുറച്ച് കടുപ്പിച്ച് പെരുമാറണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ഞാന്‍ ഒരു വികലാംഗയാണ്. അതുകൊണ്ട് കുറച്ച് കുട്ടികളെ കൊണ്ട് അടിപ്പിക്കുകയായിരുന്നു. അങ്ങനെ എങ്കിലും അവന് ഗൃഹപാഠം ചെയ്യും എന്നാണ് കരുതിയതെന്നും അധ്യാപിക പറഞ്ഞു.
കുട്ടിയുടെ കസിന് ക്ലാസില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവനാണ് വീഡിയോ എടുത്ത് അത് എഡിറ്റ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിച്ചത്,’ വീഡിയോയില്‍ അധ്യാപിക പറയുന്നതായി കേള്‍ക്കുന്ന മോശം വാക്കുകളെ ഉദ്ധരിച്ചാണ് അവര്‍ പറഞ്ഞത്.
തന്റെ ഉദ്ദേശ്യം അതായിരുന്നില്ല. പക്ഷെ തെറ്റ് മനസിലാക്കുന്നു. ചെറിയൊരു വിഷയമായിരുന്നുവെന്നും ഒരു ആവശ്യവുമില്ലാതെ അത് വലുതാക്കിയെന്നും അധ്യാപിക പറഞ്ഞു. ഇത്തരം ചെറിയ ദൈനംദിന പ്രശ്നങ്ങള്‍ വലുതാക്കിയാല്‍ ക്ലാസ് എടുക്കുന്നത് എങ്ങനെയാണെന്നും അധ്യാപിക ചോദിച്ചു.
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷന് അറിയിച്ചിട്ടുണ്ട്.
സംഭവത്തോടെ കുട്ടി മാനസികമായി തളര്‍ന്നുപോയെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ മറുന്നു പോയതിന്റെ പേരില്‍ കുടുംബത്തിലെ മറ്റൊരു കുട്ടിക്കും സമാനമായ സാഹചര്യം ഉണ്ടായെന്നും അവര്‍ പറഞ്ഞു.
മുസഫര്‍ നഗറിലെ ഒരു നവോദയ സ്കൂളിലാണ് സംഭവം. മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയും അവര്‍ തല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അധ്യാപികയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.