അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയത് പിൻവലിക്കണമെന്ന് താലിബാനോട് യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം മൗലികാവകാശമാണ്. എല്ലാ രാജ്യങ്ങളും എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം ഉറപ്പാക്കണം. പഠനത്തിനായുള്ള അന്തരീക്ഷം വികസിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കേണ്ട സമയമാണിതെന്നും ഗുട്ടെറസ് പറഞ്ഞു.
വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തരുത്. അത്തരത്തിലുള്ള എല്ലാ വിവേചന നിയമങ്ങളും സമ്പ്രദായങ്ങളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഗുട്ടെറസ് ട്വിറ്ററിലൂടെ അറിയിച്ചു. പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരുന്നു. കൂടാതെ സ്ത്രീകൾ എൻ.ജി.ഒ കളിൽ പ്രവൃത്തിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിനെ തുടർന്ന് നിരവധി സംഘടനകൾ തീരുമാനം പിൻവലിക്കാൻ താലിബാൻ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. സെക്കൻഡറി സ്കൂളുകളിലും സർവകലാശാലകളിലും പെൺകുട്ടികൾക്ക് താലിബാൻ ഭരണകൂടം പ്രവേശനം നിഷേധിച്ചതിനാൽ 80 ശതമാനം അഫ്ഗാൻ പെൺകുട്ടികളുടെയും യുവതികളുടെയും തുടർപഠനം നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വിലക്ക് പിൻവലിക്കണമെന്ന് യു എൻ ആവശ്യപ്പെട്ടത്.