തെക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേശ പട്ടണമായ മെലിറ്റോപോളിൽ റഷ്യൻ സൈന്യത്തിനു വൻ തിരിച്ചടി. ഇരുനൂറിലേറെ റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ അറിയിച്ചു.
റഷ്യൻ സൈനികർ താമസിച്ചിരുന്ന ഹോട്ടലിലായിരുന്നു മിസൈൽ പതിച്ചത്. തീപിടിച്ച ഹോട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുനൂറിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്കു പരിക്കേറ്റുവെന്നും മെലിറ്റോപോളിൽ റഷ്യ പുറത്താക്കിയ മേയർ ഇവാൻ ഫെഡോറോവ് പറഞ്ഞു.
എന്നാൽ, യുക്രെയ്ൻ ആക്രമണത്തിൽ രണ്ടുപേർ മാത്രമാണു കൊല്ലപ്പെട്ടതെന്നാണ് റഷ്യൻ അവരോധിച്ച പ്രവിശ്യാ ഗവർണർ പറഞ്ഞത്. അമേരിക്ക നല്കിയ ഹിമാർസ് റോക്കറ്റ് ഉപയോഗിച്ചായിരുന്നു. യുക്രെയ്ൻ ആക്രമണം നടത്തിയത്.
നഗരത്തിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പരിക്കേറ്റ കുറെപ്പേരെ ക്രിമിയയിലേക്കു കൊണ്ടുപോയി. തന്ത്രപ്രധാനമായ മെലിറ്റോപോൾ പട്ടണം മാർച്ചിൽ റഷ്യ പിടിച്ചെടുത്തതാണ്. മെലിറ്റോപ്പോൾ പിടിച്ചെടുത്താൽ ക്രിമിയവരെ യുക്രെയ്ൻ സേനയ്ക്ക് എത്തിച്ചേരാനാകും.