യുഎഇയിൽ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം 54.44 ലക്ഷം തൊഴിലാളികൾ നിലവിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികൾ സ്വകാര്യ മേഖലയില്‍ വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡിൻ്റെ തീവ്രവ്യാപനം കുറഞ്ഞതോടെ ഈ വർഷം നിർമാണ മേഖലകളിൽ പുതിയ കമ്പനികൾ വന്നിരുന്നു. ഇതും സ്വകാര്യ മേഖലയ്ക്ക് ഗുണകരമായി. രാജ്യത്തെ പുതിയ വിസ നയവും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമ പരിഷ്കരണവും യുഎഇയിലെ സംരംഭകർക്ക് സുരക്ഷിതത്വം നൽകുന്നതിൻ്റെ സൂചനയായാണ് തൊഴിലാളികളുടെ വർധനവിനെ കണക്കാക്കുന്നത്.