യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതായി കണക്കുകൾ. കണ്ടെയ്നർ ലഭ്യത വർധിച്ച് ഇറക്കുമതി ചെലവ് കുറഞ്ഞതാണ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ എല്ലാ മേഖലകളിലും ഗണ്യമായി വിലക്കുറവ് പ്രകടമാകുമെന്ന് വ്യാപാര വൃത്തങ്ങൾ സൂചന നൽകി.
അരി, ശീതീകരിച്ച കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ എന്നിവയ്ക്ക് മൊത്ത വിലയിൽ ശരാശരി 15–20 ദിർഹമാണ് കുറഞ്ഞത്.
ഒരു കിലോ ഫ്രോസൺ ചിക്കന് 10 ദിർഹമെന്നത് ഇപ്പോൾ 7 ദിർഹമായി. 1.5 ലിറ്റർ പാചക എണ്ണയ്ക്ക് 15 ദിർഹത്തിൽ നിന്ന് 9 ദിർഹമായി കുറഞ്ഞു. തൊഴിലാളികൾ കൂടുതൽ വാങ്ങുന്ന സോന മസൂരി 5 കിലോയ്ക്ക് 25 ദിർഹം വരെ വിലയുയർന്നത് 18 ആയി കുറഞ്ഞു. ഏതാനും ആഴ്ചകൾക്കകം കൂടുതൽ ഉൽപന്നങ്ങൾക്ക് വില കുറയുമെന്നാണ് വിവരം.
കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകൾ ക്ലിയറാവാൻ വൈകി മാസങ്ങളോളം കെട്ടിക്കിടന്നത് ചരക്കുഗതാഗതത്തെ രൂക്ഷമായി ബാധിച്ചിരുന്നു. ഇക്കാരണത്താൽ വിമാനങ്ങളിൽ പരിമിതമായി എത്തിയിരുന്ന സാധനങ്ങൾക്ക് കൂടിയ വില നൽകേണ്ടിവന്നതും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചു.
വില 100% വരെ കൂട്ടാൻ മത്സരിച്ച വ്യാപാരികൾ വിലക്കുറവിൻ്റെ ആനുകൂല്യം 10% പോലും ഉപഭോക്താക്കൾക്കു നൽകാൻ വിമുഖ കാട്ടുന്നതായി ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് പരാതിയുയർന്നു.
കഴിഞ്ഞ 2 മാസമായി ഷിപ്പിങ് ചെലവ് പത്തിലൊന്നായി കുറഞ്ഞിട്ടും ഉൽപന്നങ്ങളുടെ വില കുറയ്ക്കാത്ത വ്യാപാരികളുമുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം ഇതു ബാധകമാണ്. യുഎഇ സമഗ്ര സാമ്പത്തിക കരാർ (സെപ) ഒപ്പുവച്ച രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും തീരുവ ഒഴിവാക്കിയതും വിലക്കുറവിലേക്കു നയിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും വിപണിയിൽ പ്രതിഫിലിച്ചിട്ടില്ല.
ഇന്ധനവില കൂടുമ്പോൾ സാധനങ്ങൾക്കു വില കൂട്ടുന്നവർ കുറഞ്ഞപ്പോൾ വില കുറയ്ക്കുന്നില്ലെന്നതാണ് ഒരു കാരണം. റഷ്യ–ഉക്രൈൻ യുദ്ധം, ഇന്ധന വിലക്കയറ്റം, പ്രളയം ഏറ്റവും ഒടുവിൽ തുർക്കി ഭൂകമ്പം വരെ വിലക്കയറ്റത്തിന് കാരണമായി. കോവിഡിനു മുൻപുള്ള നിലയിലേക്കു ഷിപ്പിങ് ചെലവ് തിരിച്ചെത്തിയതിനാൽ പലചരക്കു കടകളിൽ മാത്രമല്ല റസ്റ്ററൻ്റുകളിലും ടെക്സ്റ്റൈൽസിലും മറ്റു മേഖലകളിലും വരും ദിവസങ്ങളിൽ സാധനങ്ങൾക്ക് വില കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം ഇറക്കുമതി ചെലവ് കുറഞ്ഞെങ്കിലും ഉൽപാദന ചെലവും ആവശ്യവും കൂടിയതിനാലാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികളുടെ വാദം. ചില രാജ്യങ്ങളിൽ ഗോതമ്പ്, അരി തുടങ്ങിയ ഉൽപന്നങ്ങൾക്ക് കയറ്റുമതി നിയന്ത്രണവും പ്രശ്നമുണ്ടാക്കുന്നതായാണ് വിവരം.