ഭൂകമ്പം രൂക്ഷമായി ബാധിച്ച സിറിയയിലെ ജനങ്ങൾക്കായി പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 50 ദശലക്ഷം ഡോളർ അധിക സഹായത്തിന് ഉത്തരവിട്ടു. ആകെ സംഭാവനയുടെ 20 ദശലക്ഷം ഡോളർ സിറിയയിലെ മാനുഷിക പദ്ധതികൾക്കായി മാറ്റിവയ്ക്കും.
യുഎൻ ഓഫിസ് ഫോർ ദ് കോ ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സുമായി (ഒസിഎഎ) ഏകോപിപ്പിച്ചാണ് സംഭാവന നൽകുന്നത്. സിറിയയെ പിന്തുണയ്ക്കുന്നതിനും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനുമുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് യുഎഇയിലെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
നേരത്തെ 100 ദശലക്ഷം ഡോളർ സഹായം തുർക്കിക്കും സിറിയയ്ക്കുമിടയിൽ തുല്യമായി വിഭജിച്ചു നൽകി ഇരു രാജ്യങ്ങളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഎഇ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഖേന 50 ദശലക്ഷം ദിർഹം മൂല്യമുള്ള മാനുഷിക സഹായം നൽകാനും നിർദേശം നൽകിയിരുന്നു. തുർക്കിയെയും സിറിയയെയും സഹായിക്കാൻ യുഎഇ 66 ദുരിതാശ്വാസ വിമാനങ്ങളാണ് അയച്ചത്. കൂടാതെ 1,461 ടൺ സാധനങ്ങളും എത്തിച്ചുനൽകി.