ലോകമെങ്ങുനിന്നുമുളള പ്രവാസികളെ കരുതുന്ന നാട് എന്ന് മാത്രമല്ല, ലോകമെങ്ങും കാരുണ്യഹസ്തമെത്തിക്കുക എന്നത് പൈതൃകമായി കാണുന്ന ഒരു രാജ്യം കൂടിയാണ് യുഎഇ. ഗാസയിലെ അഭയാര്‍ത്ഥികൾക്ക് കൈത്താങ്ങായപ്പോഴും കേരളത്തിലെ പ്രളയദുരന്തത്തിന് സഹായമെത്തിച്ചപ്പോഴുമൊക്കെ യുഎഇയുടെ ഉറവ വറ്റാത്ത മാനുഷിക മുഖം ലോകം കണ്ടതാണ്. ലോകമെമ്പാടുമുള്ള 188ലധികം രാജ്യങ്ങളിൽ വംശീയവും മതപരവും ഭൂമിശാസ്ത്രപരവുമായ വിവേചനമില്ലാതെയാണ് യുഎഇയുടെ കാരുണ്യ പ്രവര്‍ത്തനം.
ലോക രാജ്യങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും ലോകജനതയോട് അനുകമ്പാപൂര്‍വ്വം ഇടപെടുകയും ചെയ്യുന്ന യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിലപാടുകൾ പിന്തുടരുന്ന പാരമ്പര്യമാണ് യുഎഇ ഇന്നും അനുവര്‍ത്തിക്കുന്നത്. സമ്പന്നമായ ആ പൈതൃകം കെട്ടിപ്പടുക്കുന്നതിന് ആരംഭിച്ച സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
നിരാലംബര്‍ക്ക് കൈത്താങ്ങാവുക എന്ന ഒറ്റ ലക്ഷ്യത്തോടെ 1 ബില്യൺ ഡോളര്‍ എന്‍ഡോവ് ഫണ്ട് അനുവദിച്ചുകൊണ്ടാണ് 1992 ഓഗസ്റ്റ് 5ന് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അക്കാലത്ത് സഹായമെത്തിക്കാന്‍ മേഖലയില്‍ മാറ്റിവച്ച ഏറ്റവും വലിയ തുകയായിരുന്നു അത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, ദുരിതാശ്വാസം തുടങ്ങി രാജ്യത്തിനകത്തും പുറത്തും പകരം വയ്ക്കാനില്ലാത്ത കൈത്താങ്ങിന്റെ പേരായി ഫൗണ്ടേഷന് വളര്‍ന്നു. അവികസിത രാജ്യങ്ങളിലെ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾക്കും നഗരങ്ങളുടെ വികസനത്തിനും ഭാവി തലമുറയുടെ പ്രതീക്ഷകൾക്കും എണ്ണമറ്റ സംഭാവനകളാണ് യുഎഇ ഇതിനകം നല്‍കിയിട്ടുളളത്.
പട്ടിണിയോട് പോരാടുന്ന സൊമാലിയയ്ക്ക് 35 മില്യൺ ദിര്‍ഹത്തിന്റെ അടിയന്തിര സഹായമെത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മജദ് ബിന്‍ സായിദ് അല്നെഹ്യന് ഉത്തരവിട്ടത് ദിവസങ്ങൾക്ക് മുമ്പാണ്. യുദ്ധക്കെടുതിയിലായ യുക്രൈന് ജനതയ്ക്ക് മുപ്പത് ടണ്‍ മെഡിക്കല്‍ സഹായമെത്തിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഭൂകമ്പത്തിലകപ്പെട്ടുപോയ അഫ്ഗാന് ജനതയ്ക്ക് 30 ടണ്‍ ഭക്ഷ്യവസ്തുക്കളെത്തിച്ചതും അടുത്തകാലത്ത് യുഎഇയുടെ ലോകത്തോടുളള പ്രതിബന്ധത വ്യക്തമാക്കുന്നതാണ്.