സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഒരുങ്ങി യുഎഇ. സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ശ്രദ്ധിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.
സൈബർ സുരക്ഷാ സംരക്ഷണ സംവിധാനങ്ങൾ സ്വീകരിക്കണം. പ്രതിരോധ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്ത് പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ബോധവൽക്കരണം നൽകണം. സൈബർ ആക്രമണങ്ങൾ സംബന്ധിച്ചു വിവരങ്ങൾ യഥാസമയം അധികാരികളുമായി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
അവധിക്കാലം പ്രയോജനപ്പെടുത്തി ഹാക്കർമാർ സജീവമാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഡിജിറ്റൽ സേവനങ്ങളെ ആശ്രയിക്കുന്നവരെയാണ് ഇവർ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ ജാഗരൂകരാകണം. വ്യാജസമ്മാന വാഗ്ദാനവുമായി എത്തുന്ന ഇമെയിൽ/ എസ്എംഎസ് എന്നിവയിലെ ലിങ്കുകളിലും വെബ്സൈറ്റുകളിലും പ്രവേശിച്ച് വഞ്ചിതരാകരുത്.
ഇത്തരം ലിങ്കുകളിൽ വ്യക്തിഗത, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളോ ഫോൺ നമ്പറോ നൽകരുത്. ബാങ്കുകളുടെയും കമ്പനികളുടെയും മറ്റും പേരിലുള്ള വ്യാജ ഓഫറുകൾ, തൊഴിലവസരങ്ങൾ, കോടികൾ വാഗ്ദാനം ചെയ്യുന്ന ലോട്ടറികൾ, പണം ഇരട്ടിപ്പിക്കൽ തുടങ്ങിയ പുതിയ രൂപത്തിലെത്തുന്ന വാഗ്ദാനങ്ങളെ അവഗണിക്കുക. വ്യാജ സന്ദേശങ്ങളോടു പ്രതികരിച്ചാൽ ഹാക്കർമാർ കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുത്ത് രഹസ്യവിവരങ്ങൾ കൈക്കലാക്കും.
അതുവഴി അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കും. ബ്ലാക് മെയിൽ ചെയ്യാനും ഇവ ഉപയോഗിക്കും. അതിനാൽ അജ്ഞാത സന്ദേശങ്ങളോ അവയോടൊപ്പമുള്ള ലിങ്കുകളോ അറ്റാച്മെന്റുകളോ തുറക്കരുതെന്നും ഓർമിപ്പിച്ചു.