മുട്ടയുടെയും കോഴി ഉൽപന്നങ്ങളുടെയും വില വർധിപ്പിക്കാൻ യുഎഇയുടെ സാമ്പത്തിക മന്ത്രാലയം (എംഒഇ) അനുമതി നൽകി. ഇത് താൽക്കാലികമാണെന്നും ആറ് മാസത്തിനുള്ളിൽ നടപടി വിലയിരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കാലയളവിൽ നഷ്ടമുണ്ടായാതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ഉൽപ്പാദനവും ഷിപ്പിംഗ് ചെലവും ഉയർന്നതും കാലിത്തീറ്റ പോലുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിലുണ്ടായ വില വർദ്ധനയും കാരണമാണ് നഷ്ടം സംഭവിച്ചത്.
അതേസമയം ഈ മാസം ആദ്യം പുറത്തിറക്കിയ മന്ത്രിതല പ്രമേയം അനുസരിച്ച് വില വർധന 13 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കമ്പനികളുടെ ആവശ്യം പരിശോധിക്കുന്നതിനായി മന്ത്രാലയം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 13 മുതൽ 20 ശതമാനം വരെ വിലക്കയറ്റം ന്യായമാണെന്ന് കണ്ടെത്തിയതിനാലാണ് തീരുമാനം. ഇത് സംബന്ധിച്ച അപേക്ഷ ഉപഭോക്തൃ സംരക്ഷണത്തിനുള്ള സുപ്രീം കമ്മിറ്റിക്ക് സമർപ്പിച്ചു. ശേഷം ഫെഡറൽ, പ്രാദേശിക തലങ്ങളിൽ പരമാവധി 13 ശതമാനം വർദ്ധനവ് അംഗീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു.
വ്യാപാര മേഖലയുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാണ് വിലക്കയറ്റം. കൂടാതെ വിപണികളിൽ ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് താത്കാലിക വിലവർദ്ധനവെന്ന് എംഒഇ പറഞ്ഞു. ആഗോള പണപ്പെരുപ്പത്തിൽ നിന്നും ഉയർന്ന ഉൽപ്പാദനച്ചെലവിൽ മുട്ട, കോഴിവളർത്തൽ കമ്പനികളെയും ഫാമുകളെയും സംരക്ഷിക്കാൻ ഈ വർധന സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണിയിൽ വില സ്ഥിരവും ന്യായ യുക്തവുമായി തുടരുമെന്ന് ഉറപ്പാക്കുമെന്നും എംഒഇ വ്യക്തമാക്കി. ആറ് മാസത്തിന് ശേഷം വിപണിയിൽ പുരോഗതിയുണ്ടെങ്കിൽ വില വർദ്ധനവ് റദ്ദാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.