കോഴിക്കോട്: നിപ ജാഗ്രതയിൽ തുടരുന്ന കോഴിക്കോട്ട് രണ്ട് ആരോഗ്യപ്രവർത്തകരിൽ നിപ ലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരിലാണ് നിപ ലക്ഷണങ്ങൾ കണ്ടത്. ഇവരുടെ സ്രവസാംപിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. ഇതിനോടകം സ്ഥിരീകരിച്ച മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്കപട്ടികയിൽ 50 പേരുമാണുള്ളത്.
രോഗബാധ സംശയിക്കുന്നവരുടെ സാംപിളുകൾ കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സർക്കാർ ലാബുകളിൽ പരിശോധിക്കാൻ സൌകര്യമുണ്ടെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിക്കുക പൂണെയിലെ വൈറോളജി ലാബിൽ നിന്നുള്ള ഫലം അനുസരിച്ചാവും.