ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ ഇലോൺ മസ്ക് അപമാനിച്ചു. ഐസ് ലാൻഡിൽ നിന്നുള്ള ഡിസൈനർ ഹാലിയോടാണ് മസ്ക് ട്വിറ്ററിലൂടെ മോശമായി പെരുമാറിയത്. മസ്കുലർ അട്രോഫി രോഗബാധിതനായ ഹാലിയുടെ രോഗാവസ്ഥയെ അധിക്ഷേപിച്ച മസ്കിനെതിരെ ട്വിറ്ററിൽ തന്നെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയെന്ന് മനസിലാക്കിയതോടെ മസ്ക് ഖേദപ്രകടനം നടത്തി.
പ്രിയപ്പെട്ട ഇലോൺ മസ്ക്, ഒൻപത് ദിവസമായി കമ്പനിയുടെ കംപ്യൂട്ടറിലേക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. എച്ച്ആറുമായി ബന്ധപ്പെട്ടപ്പോൾ മറുപടി കിട്ടിയില്ല. ജോലി നഷ്ടമായോ ഇല്ലയോ എന്നെങ്കിലും വ്യക്തമാക്കണം. ഇതായിരുന്നു ഹറാൽദുർ തോർലൈഫ്സൺ എന്ന ഹാലി ട്വിറ്ററിലൂടെ മസ്കിനോട് ചോദിച്ചത്. അൽപ്പസമയം കഴിഞ്ഞപ്പോൾ എന്താണ് ട്വിറ്ററിൽ ജോലിയെന്ന് മസ്ക് ഹാലിയോട് ചോദിച്ചു. ഇതിന് ഹാലി നൽകിയ മറുപടിയോട് പരിഹാസ രൂപേണയായിരുന്നു മസ്കിന്റെ പ്രതികരണം
ഐസ് ലാൻഡിലെ എറ്റവും പ്രമുഖ കമ്പനികളിലൊന്നായി വളർന്ന യുഎനോയെ ട്വിറ്റർ ഏറ്റെടുക്കുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊണ്ടും മികച്ച ഡിസൈനുകൾ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് ഹാലി. അദ്ദേഹത്തോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. കൈ വയ്യാത്തയാൾ ഇവിടെ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന തരത്തിൽ വരെ അധിക്ഷേപം നീണ്ടു. ഇതിന് പിന്നാലെ ഹാലിയും ശക്തമായി തിരിച്ചടിച്ചു. സദാസമയം അംഗരക്ഷകരെ കൂടെ കൂട്ടുന്ന മസ്കിന്റെ ഭയത്തെ ഹാലി പരിഹസിച്ചു. കൂടാതെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം മസ്കിനോട് ആവശ്യപ്പെട്ടു. എന്നാൽ മസ്ക് അധിക്ഷേപം തുടർന്നു. അതേസമയം ലോകത്തിലെ എറ്റവും സമ്പന്നനായ മനുഷ്യൻ അൽപ്പനാണെന്നാണ് വ്യാപകമായി ഉയരുന്ന വിമര്ശനം.