തുര്‍ക്കി-സിറിയ ഭൂകമ്പ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം മടങ്ങിയ നായകള്‍ക്ക് ടര്‍ക്കിഷ് എയര്‍ലൈനിൽ ഫസ്റ്റ് ക്ലാസ് യാത്ര. തുര്‍ക്കിയില്‍ നിന്ന് മടങ്ങുന്ന റെസ്ക്യൂ നായകള്‍ക്ക് അവരുടെ സേവനത്തിനുള്ള ആദരസൂചകമായാണ് ഫസ്റ്റ് ക്ലാസ് വിമാന യാത്ര നല്‍കിയതെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് അറിയിച്ചു.
അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ വിജയകരമായി പങ്കെടുത്ത നായകളുടെ ആത്മാർത്ഥത എടുത്ത് പറയേണ്ടത് തന്നെയാണെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. യുഎസ്, യുകെ, ക്രൊയേഷ്യ, ജര്‍മ്മനി, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, ലിബിയ, പോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ നിരവധി രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നായകളെ അയച്ചിരുന്നു.
ഫെബ്രുവരി ആറിനായിരുന്നു 7.8 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായത്. ഭൂകമ്പം നടന്ന് തൊട്ടടുത്ത ദിവസം തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി നായകളെ അയയ്ക്കുകയാണെന്ന് മെക്സികോ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. 16 നായകളടങ്ങുന്ന വിമാനമാണ് മെക്സിക്കോ സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്നത്. പിന്നീട് ഇതിന്റെ തുടര്‍ച്ചയായി വിവിധ രാജ്യങ്ങള്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ നായകളെ തുർക്കിയിലേക്കും സിറിയയിലേക്കും അയച്ചു.