തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം ലോകത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ വൻഭൂചലനമാണ് ഇവിടെ ഉണ്ടായത്. അതേസമയം ഇരു രാജ്യങ്ങൾക്കും സഹായവുമായി ലോകം ഒഴുകുകയാണ്. ചെറുതും വലുതുമായി നിരവധി സഹായങ്ങളാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവരിൽ നിരവധി പ്രമുഖരുമുണ്ട്.
ഇപ്പോൾ സൗദി ലീഗിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഓട്ടോഗ്രാഫ് പതിച്ച ജഴ്സിയടങ്ങിയ കിറ്റ് ലേലത്തിൽ വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് തുർക്കി താരമായ മെറിഹ് ഡെമിറൽ. ഇത്തരത്തിൽ വിൽപന നടത്തി കിട്ടുന്ന തുക സമാഹരിച്ച് തുർക്കിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് താങ്ങാവാനാണ് താരത്തിന്റെ തീരുമാനം.
യുവന്റസിലായിരിക്കെ റൊണാൾഡോ അണിഞ്ഞതാണ് ഈ ജഴ്സി. ലോകമെമ്പാടും ക്രിസ്റ്റ്യാനോ ആരാധകരുള്ളതിനാൽ ഈ കിറ്റിന് വലിയ തുക ലഭിക്കുമെന്നാണ് ഡെമിറൽ പ്രതീക്ഷിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ ഒന്നിച്ചുകളിച്ചവരാണ് ഡെമിറലും റൊണാൾഡോയും. അതേസമയം റൊണാൾഡോയുമായി ഇക്കാര്യം സംസാരിച്ചെന്നും ദുരന്തം ഏറെ ദുഃഖിപ്പിച്ചതായ് അദ്ദേഹം അറിയിച്ചെന്നും ഡെമിറൽ അറിയിച്ചു. ലേലത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും ഭൂകമ്പബാധിത മേഖലയിൽ ചെലവിടാനാണ് താരത്തിന്റെ തീരുമാനം.
ഇത് സംബന്ധിച്ച് സമൂഹ മാധ്യമത്തിലിട്ട ഡെറിമലിന്റെ പോസ്റ്റിന് ആയിരങ്ങളാണ് പിന്തുണയുമായി എത്തിയത്. കൂടാതെ ലേലത്തിന് സ്വന്തം വസ്തുവകകൾ നൽകാൻ ഒരുക്കമാണെന്ന് നിരവധി പേർ അറിയിച്ചിട്ടുണ്ടെന്ന് ഡെമിറൽ പറഞ്ഞു. തുർക്കിയിലെ ചാരിറ്റി കൂട്ടായ്മയായ അഹ്ബാബ് വഴിയാണ് ലേലത്തുക സമാഹരിക്കുക. നിലവിൽ തുർക്കി റെഡ് ക്രസന്റ്, സേവ് ദ ചിൽഡ്രൻ സംഘടനകളും ഇത്തരത്തിൽ ഭൂകമ്പ ബാധിത പ്രദേശങ്ങളെ സഹായിക്കാനുള്ള തുക സമാഹരിച്ചുവരികയാണ്.