തുർക്കിയിലുണ്ടായ ഭൂകമ്പവുമായി ബന്ധപ്പെട്ട് 184 കെട്ടിട കരാറുകാരെയും കെട്ടിട ഉടമകളെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷ ചട്ടങ്ങൾ പാലിക്കാതെ കെട്ടിടങ്ങൾ നിർമിച്ചതിന്റെ പേരിലാണ് അറസ്റ്റ്. കൂടാതെ 600ലേറെ വ്യക്തികളുടെ പേരിൽ അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം കെട്ടിടങ്ങൾ നിർമിക്കുന്നതിലെ അപാകതകൾ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ പുതിയ കെട്ടിടങ്ങൾ സുരഷിതമല്ലെന്ന് നേരത്തെ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തിൽ 520,000 അപാർട്മെന്റുകളടങ്ങിയ 160,000 കെട്ടിടങ്ങളാണ് തുർക്കിയിൽ മാത്രമായി തകർന്നത്. കിടപ്പാടം നഷ്ടമായ 15 ലക്ഷം പേർക്കായി കഴിഞ്ഞ ദിവസം മുതൽ വീടുനിർമാണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒരു വർഷത്തിനുള്ളിൽ തന്നെ ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും കിടപ്പാടം ഉറപ്പാക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ആദ്യഘട്ടത്തിൽ 1500 കോടി ഡോളർ ചെലവിട്ട് രണ്ടുലക്ഷം അപ്പാർട്മെന്റുകളും 70,000 ഗ്രാമീണ വീടുകളും പണിയാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനായുള്ള ടെൻഡറുകളിലും കോൺട്രാക്ടുകളിലും ഇതിനോടകം തന്നെ ഒപ്പുവെച്ചുകഴിഞ്ഞു. അതേസമയം പുതിയ കെട്ടിടങ്ങളിൽ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.