അമേരിക്കയിൽ നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ ഹിന്ദി മുദ്രാവാക്യവുമായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ ആകർഷിക്കാനാണ് ഹിന്ദിയിൽ ഇന്ത്യ-യുഎസ് സൗഹൃദ മുദ്രാവാക്യം ട്രംപ് ഉയർത്തുന്നത്.
റിപ്പബ്ലിക്കൻ ഹിന്ദു കോയലിഷൻ (ആർഎച്ച്സി) പുറത്തുവിട്ട വീഡിയോയിലാണ് ട്രംപ് “ഭാരത് ആൻഡ് അമേരിക്ക സബ്സെ അച്ഛേ ദോസ്ത്” എന്ന ഹിന്ദി വാചകം റിഹേഴ്സൽ ചെയ്തുകൊണ്ട് പറയുന്നത്. “ഇന്ത്യയും അമേരിക്കയും ഏറ്റവും നല്ല സുഹൃത്തുക്കളാണ്” എന്നാണ് ഈ വാചകത്തിന്റെ അർഥം. ട്രംപിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ റിപ്പബ്ലിക്കൻ ഹിന്ദു സഖ്യത്തിൽ നിന്നുള്ള ഷിക്കാഗോ ആസ്ഥാനമായുള്ള വ്യവസായി ശലഭ് കുമാറിനെയും കാണാം.
2016ൽ “അബ്കി ബാർ ട്രംപ് സർക്കാർ” എന്ന ട്രംപിന്റെ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഇതിൽ പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മുദ്രാവാക്യവുമായി രംഗത്തെത്തുന്നത്. അന്നത്തെ മുദ്രാവാക്യം ചില പ്രധാന സ്വിംഗ് സംസ്ഥാനങ്ങളിലെ വിജയത്തിന് ട്രംപിനെ സഹായിച്ചിരുന്നു.
ട്രംപിന്റെ “അബ്കി ബാർ ട്രംപ് സർക്കാർ”, “ഭാരത് ആന്റ് അമേരിക്ക സബ്സെ അച്ഛേ ദോസ്ത്” എന്നീ രണ്ട് മുദ്രാവാക്യങ്ങളിലും നിർണായക പങ്ക് വഹിച്ചത് ശലഭ് കുമാറാണ്. പുതിയ മുദ്രാവാക്യം അവതരിപ്പിക്കുന്ന വിവരവും അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യൻ-അമേരിക്കൻ പിന്തുണ തേടിക്കൊണ്ട് നവംബർ 8-ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.