യുഎസിലെ വിർജീനിയ യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവയ്പ്പുണ്ടായി. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി പൊലീസ് റിപ്പോർട്ട് ചെയ്തു. ക്രിസ്റ്റഫർ ഡാർനെൽ ജോൺസ് എന്ന വിദ്യാർത്ഥിയാണ് ക്യാമ്പസിലെ സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. വെടിവെപ്പ് നടത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി വിവിധ ഏജൻസികൾ തെരച്ചിൽ ആരംഭിച്ചു.
അക്രമിയെ കണ്ടെത്തും വരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയുധ ധാരിയും അപകടകാരിയുമായ പ്രതിയ്ക്ക് വേണ്ടിയാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. അതുകൊണ്ട് തന്നെ ഷാർലറ്റ്സ്വില്ലിലെ വിർജീനിയ സർവകലാശാലയുടെ പ്രധാന കാമ്പസ് അടച്ചിരിക്കുകയാണെന്ന് യുവിഎ ഓഫീസ് ഓഫ് എമർജൻസി മാനേജ്മെന്റ് ട്വീറ്റ് ചെയ്തു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൗൺസിലിംഗും മാനസിക പിന്തുണയും ലഭ്യമാക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.