സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വാടകക്കെടുക്കുന്ന വാഹനങ്ങൾ ഓടിക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. പൊതുജനങ്ങൾക്കായി അബ്ഷിർ പ്ലാറ്റ്ഫോമിൽ ആരംഭിച്ച അഞ്ചു പുതിയ സേവനങ്ങളിൽ ഒന്നാണിത്. ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫിന്റെ രക്ഷാകർതൃത്വത്തിൽ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (എസ്.ഡി.എ.ഐ.എ) സഹകരണത്തോടെയാണ് പുതിയ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്നാൽ, സൗദിയിലെത്തുന്ന സന്ദർശകർക്ക് നിലവിൽ ‘അബ്ഷിർ’ സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം പിന്നീട് പുറത്തുവരുമെന്നാണ് കരുതുന്നത്. അതേസമയം പുതിയ സേവനങ്ങളിൽ മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ നമ്പർ പ്ലേറ്റുകൾ മാറ്റി നൽകുന്നതും ഉൾപ്പെടുന്നു. സ്വകാര്യ വ്യക്തികൾക്ക് എയർഗൺ അനുവദിക്കുക, സ്വകാര്യ മേഖലക്ക് പാറ പൊട്ടിക്കാൻ അനുമതി നൽകുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ സാങ്കേതിക മികവിലേക്ക് പരിവർത്തിപ്പിക്കുന്നതിന്റെ ഭാഗമാണ് പൊതുജനങ്ങൾക്കുവേണ്ടിയുള്ള ഇലക്ട്രോണിക് സേവനങ്ങൾ. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും സമയവും പരിശ്രമവും ലാഭിക്കുന്നതിന് ഈ സേവനങ്ങൾ ഗുണം ചെയ്യും. ഗുണഭോക്താക്കൾക്ക് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനും പരിഷ്കാരങ്ങൾ സഹായകമാകുമെന്ന് മന്ത്രാലയം അറിയിച്ചു.