ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിയ്ക്ക് ഇന്ത്യയിൽ തുടക്കമാവും. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.വാരണാസിയിൽ നിന്ന് ആരംഭിക്കുന്ന എം.വി.ഗംഗാ വിലാസ് എന്ന കപ്പലിലായിരിക്കും യാത്ര. വിവിധ പൈതൃക, വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്ന തരത്തിലാണ് നദീജല സവാരി അവസാനിക്കുക.
51 ദിവസം 3200 കിലോമീറ്റർ, ഗംഗ, യമുന,ഭഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര നദീകളിലൂടെ ഈ കപ്പൽ സഞ്ചരിക്കും. ബിഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് യാത്ര തുടങ്ങുന്ന കപ്പൽ മാർച്ചിൽ അസമിലെ ദിബ്രുഗഢിലെത്തും. മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും ഇതിലുണ്ട്. 36 വിനോദസഞ്ചാരികൾക്ക് ഒരേസമയം യാത്രചെയ്യാനാകും. ഒരാൾക്ക് പ്രതിദിനം 25,000 രൂപയാണ് ചെലവ് വരുന്നത്.
അതേസമയം കപ്പലിന്റെ ആദ്യ യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ ഉണ്ടാകും.50ലധികം വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വാരാണസി ഗംഗാ ആരതി, കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയവ കാണാനും നിരവധി സഞ്ചാരികൾ എത്തുമെന്നാണ് വിലയിരുത്തുന്നത്. ഈ പദ്ധതി രാജ്യത്തെ നദികളുടെ പ്രത്യേകതകൾ അറിയാനും നദീജല ക്രൂസ് ടൂറിസത്തിന്റെ സാധ്യതകൾ തുറന്നു നൽകുന്നതുമാണെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചു.