വൻ പ്രതിപക്ഷ പ്രതിഷേധങ്ങൾ നിലനിൽക്കേ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചയ്ക്കിടയിൽ സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിക്കുകയും ചെയ്തു. പുതിയ നിര്‍ദേശങ്ങളോടുകൂടിയാണ് ഭേദഗതി ചെയ്ത ബിൽ സബ്ജക്ട് കമ്മിറ്റി സഭയിൽ അവതരിപ്പിച്ചത്. പാസ്സാക്കിയ പുതിയ ബില്ലിൽ ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയിട്ടുണ്ട്.
ഭേദഗതിക്ക് എതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷവും കോൺഗ്രസ് നേതാക്കളും ഉന്നയിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ സംസ്ഥാന നിയമസഭയ്ക്ക് എങ്ങനെയാണ് അപ്പലേറ്റ് അതോറിട്ടിയുടെ അധികാരം നല്‍കുക എന്ന വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് കൂടി വി ഡി സതീശന് കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷത്തിന്റെ വാദങ്ങൾ സ്പീക്കര്‍ തള്ളുകയാണുണ്ടായത്.
ലോകായുക്തയും ഉപലോകായുക്തയും ചേർന്നെടുത്ത തീരുമാനങ്ങള്‍ എങ്ങിനെയാണ് ഒരു എക്സിക്യൂട്ടീവ് പരിശോധിക്കുക എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു. അതേസമയം സബ്ജക്ട് കമ്മിറ്റിക്ക് ഭേദഗതി വരുത്തിയ പുതിയ ബില്ലില്‍ മാറ്റം വരുത്താമെന്ന് നിയമമന്ത്രി പി. രാജീവ് സഭയില്‍ വിശദീകരിച്ചു . 1998 ൽ ലോകയുക്ത ബിൽ നടപ്പിലാക്കുമ്പോൾ ലോക്പാൽ പോലുള്ള മാതൃകകൾ ഉണ്ടായിരുന്നില്ലെന്നും നിയമസഭയ്ക്കുള്ള അതേ അധികാരം സബ്ജക്ട് കമ്മിറ്റിക്കു കൂടി ഉണ്ടെന്നും മന്ത്രി പറഞ്ഞു.