ബൂട്ടണിഞ്ഞ കാലുകൾക്കൊണ്ട് കാല്പന്ത് കളിയിൽ വിസ്മയം തീർത്ത കായിക ലോകത്തിന്റെ ഇതിഹാസതാരം പെലെ വിടവാങ്ങി. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമാണ് പെലെ. കളിക്കളത്തിലെ മികവിലും ഗോളെണ്ണത്തിലും പെലെയെ മറികടക്കാൻ മുൻപോ ശേഷമോ ആരും ഉണ്ടായിട്ടില്ല. വളഞ്ഞുവരുന്ന പന്തിനെ ഇടനെഞ്ചിലേറ്റുവാങ്ങി സെക്കൻഡിന്റെ പകുതി സമയത്തിൽ വലംകാൽ കൊണ്ട് വലയിലെത്തിക്കുക. ഈ വാചകം പറഞ്ഞുതീരാൻ എടുക്കുന്ന സമയത്തിന്റെ നാലിലൊന്നുകൊണ്ട് ഗോളടിച്ച് ആഘോഷം തുടങ്ങുന്ന മാന്ത്രികതയെയാണ് ലോകം പെലേ മാജിക് എന്നു വിളിച്ചത്.
ഇടതു കാലും വലതുകാലും ഒരു പോലെ വഴങ്ങുമെങ്കിലും പന്ത് എന്നും സ്വന്തം നെഞ്ചിലേറ്റു വാങ്ങിയാണ് എഡ്സൺ ആരാന്റസ് ഡൊ നസിമെന്റോ എന്ന പെലേക്കു ശീലം. വർണവെറിയുടേയും വിവേചനത്തിന്റെയും ലോകത്ത് മാരിവില്ല് തീർത്ത കായിക ലോകത്തിന്റെ അടിത്തറ കൂടിയാണ് പെലെ. എതിർ ടീമിലെ കളിക്കാർ വളഞ്ഞുനിന്നതുകൊണ്ട് മാത്രം ഗോളടിക്കാൻ സാധിച്ചില്ല എന്ന് പെലെ ഒരിക്കലും പറഞ്ഞിട്ടില്ല. എതിരെ വരുന്നവരെ നിമിഷ നേരം കൊണ്ട് വെട്ടിച്ചുപോകുന്നതിലായിരുന്നു പെലെയുടെ സാഹസികത. ആ സാഹസികത 1363 മത്സരങ്ങളിലായി 1297 ഗോളുകൾക്ക് ജന്മം നൽകി.
1957 ജൂലൈ ഏഴിന് പതിനാറാമത്തെ വയസിൽ ആദ്യമായി ബ്രസീലിനായി ബൂട്ടുകെട്ടി കളിക്കളത്തിലെക്ക് പെലെ ഇററങ്ങി. ആദ്യ കളിയിൽ തന്നെ അർജന്റീനയ്ക്കെതിരേ ഗോൾ. അന്ന് പെലെയുടെ പേരിലുള്ള ആ ദേശീയ റെക്കോർഡ് ഇന്നും തിരുത്തപ്പെട്ടിട്ടില്ല. 1958ൽ പതിനേഴാം വയസിൽ ലോകകപ്പ് ഫൈനൽ കളിച്ചു നേടിയ താരം. ആ റെക്കോർഡിനെ ഭേദിക്കാനും ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ല.
1962 ലെ ലോകകപ്പ് സമയത്ത് ഇരുപത്തിയൊന്നാം വയസിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന കായികതാരമായി മാറിയിരുന്നു പെലെ. എന്നാൽ രണ്ടാം വട്ടം കിരീടം ചൂടിയ പെലെക്ക് 66 ലേത് മോശം ലോകകപ്പായിരുന്നു. അങ്ങനെ പരുക്കും മോശം റഫറീയിങ്ങും മൂലം ഇനി ലോകകപ്പിനില്ലെന്നു പ്രഖ്യാപിച്ച പെലെ 1970ൽ രാജ്യത്തിന്റെ സമ്മർദത്തിനു വഴങ്ങി. എന്നാൽ കളത്തിൽ നിന്നു തിരികെ കയറിയത് കപ്പും കൊണ്ടായിരുന്നു. അന്ന് ജനിച്ചിട്ടുപോലുമില്ലാത്ത ഇന്നത്തെ യുവ നിരയെ പോലും പെലെയുടെ സാന്നിധ്യം ആവേശം കൊണ്ട് നിറച്ചിട്ടുണ്ട്. പെലെയുടെ വിയോഗം കായികലോകത്തിന്റെ തന്നെ തീരാ നഷ്ടമാണ്.