മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഇന്ത്യയിലേക്ക്. “ദി എലിഫന്റ് വിസ്പെറേഴ്സ്” ആണ് 95–ാം ഓസ്കറിൽ പുരസ്കാരം നേടിയത്. കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.
മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാൽപ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
സിഖ്യ എന്റെർടൈൻമെന്റ് നിർമ്മിച്ച ചിത്രം 2022 ഡിസംബർ 8മുതലായിരുന്നു ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. തമിഴ്നാട് മുതുമലൈ ദേശീയ പാർക്കിൻറെ പശ്ചാത്തലത്തിലാണു ഡോക്യുമെൻററി. പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസിവിഭാഗത്തിൻറെ നേർചിത്രവും എലഫൻറ് വിസ്പറേഴ്സ് വരച്ചിടുന്നുണ്ട്. തമിഴിലാണ് ഡോക്യുമെൻററി ഒരുക്കിയിരിക്കുന്നത്. കാട്ടുനായ്ക്ക വിഭാഗത്തിൽ പെടുന്ന ആദിവാസി കുടുംബത്തിനൊപ്പം അഞ്ചു വർഷത്തോളം താമസിച്ചാണ് കാർത്തികി ഗോൺസാൽവസ് ഡോക്യുമെൻററി ഒരുക്കിയത്.