ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങായി അദീബ് & ഷഫീന ഫൗണ്ടേഷൻ. ഈ ഫൗണ്ടേഷൻ 4.5 കോടി രൂപ ചിലവഴിച്ച് സംസ്ഥാന ശിശുക്ഷേമ സമിതിക്കായി നിർമ്മിച്ച് നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അദീബ് & ഷഫീന ഫൗണ്ടേഷന്റെ സഹകരണം ശിശുക്ഷേമസമിതിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ പുതിയ കെട്ടിടവും കൂടുതൽ സൗകര്യങ്ങളും ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് ലഭിച്ച പുതുവത്സര സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിൽ മികച്ച സൗകര്യങ്ങൾ ഉള്ള മന്ദിരമാണ് നിർമിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയിലേറ്റ് സൗകര്യം തുടങ്ങിയവയും ഈ ബഹുനില മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.
ആറ് വയസ്സുമുതല്‍ 18 വയസ്സ് വരെ പ്രായമുള്ളതും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതുമായ കുട്ടികളെ സംരക്ഷിക്കുന്നതിനുമാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. കൂടാതെ അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം എന്നിവ ലഭ്യമാക്കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും മികച്ച സൗകര്യങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവും ഇത്തരമൊരു കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിന് പിന്നിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സമിതിയുടെ ആവശ്യം ശരിരായ രീതിയിൽ ഏറ്റെടുത്ത ഷഫീനയും അദീബും ഏതൊരു വികാരമാണ് മനസിൽ സൂക്ഷിച്ചതെന്ന് അദീബിന്റെ വാക്കുകളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് ചെയ്യുന്നതൊന്നും അധികമാകില്ല. ഷഫീനയ്ക്കും അദീബിനും അവരാൽ കഴിയും വിധം ചെയ്യുകയെന്നത് പ്രതിബദ്ധതയുടെ ഭാഗമാണ്. ഈ തിരിച്ചറിവാണ് മന്ദിരം നിർമ്മിച്ച് നൽകിയതിന് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശിശു സൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രർത്തനം നടത്തുന്നത്. ഒന്‍പതു ജില്ലകളിലായി സമിതിയുടെ നേതൃത്വത്തിലുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത് മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുക്കയാണ്. ഇവയ്ക്കു പുറമെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാനുള്ള അമ്മത്തൊട്ടില്‍ സംവിധാനവും പതിനാലു ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
എല്ലാ ജില്ലകളിലെയും താലൂക്ക് ആശുപത്രികളോട് ചേര്‍ന്ന് അമ്മത്തൊട്ടില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ ബഹുമുഖ വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവര്‍ക്ക് മാനവിക മൂല്യങ്ങള്‍ പകര്‍ന്നു നല്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം സമിതി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
2018- 19 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയ ഷഫീന അവിചാരിതമായാണ് ശിശുക്ഷേമ സമിതിയിൽ എത്തുന്നത്. അന്ന് ആറ് വയസ് കഴിഞ്ഞ കുട്ടികളെ ഇവിടെ പാർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി അന്നത്തെ സെക്രട്ടറി എസ്.ഡി ദീപക് ഷഫീനയെ അറിയിച്ചു. തുടർന്നാണ് ഫൗണ്ടേഷൻ പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ആ കാലത്ത് ഫൗണ്ടേഷന് വാർഷികമായി അഞ്ചു കോടി രൂപയാണ് ചിലവഴിക്കാൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഇവിടത്തെ പ്രത്യേക സാഹചര്യം മനസിലാക്കി ഇതിന് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. ആരും അനാഥരായി ജനിക്കുന്നില്ല. എല്ലാവർക്കും ലഭിച്ച സൗഭാഗ്യങ്ങൾ എല്ലാം ഇവർക്കും ഉള്ളതാണെന്നും അത് മനസിലാക്കിയാണ് വെല്ലുവിളികൾ സ്വീകരിച്ച് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും അദീബ് അഹമ്മദ് പറഞ്ഞു. അതേസമയം കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഒരു വർഷം കൊണ്ട് തന്നെ ഈ പദ്ധതി പൂത്തിയാക്കാൻ കഴിയുമായിരുന്നുവെന്നും അദീബ് വ്യക്തമാക്കി.
പുതിയ മന്ദിര നിർമ്മാണത്തിന് വേണ്ടി ധന വിനിയോഗത്തിന് പുറമെ, പൂർണ്ണമായും മനസ് അർപ്പിച്ചാണ് അദീബ് & ഷഫീന ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കിയതെന്ന് ചടങ്ങിലെ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവിടത്തെ ആവാസ വ്യവസ്ഥയെ പൂർണ്ണമായും പരിപാലിച്ച് കൊണ്ടാണ് മന്ദിരത്തിന്റെ നിർമാണം. കുട്ടികൾക്ക് ആവശ്യമായ ശാസ്ത്രീയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം അടുത്ത വർഷം മുതൽ കേന്ദ്ര സർക്കാർ ഈ പദ്ധതി ഏറ്റെടുക്കുകയാണെന്നും ആ രീതിയിൽ കേരളം നടപ്പാക്കിയ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശിശു സംരക്ഷണത്തിന് മുഖ്യ പരിഗണനായണ് സർക്കാർ നൽകുന്നതെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അദീബ് ആന്റ് ഷഫീന ഫൗണ്ടേഷനോട് കേരളം ആകെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, ഷഫീന യൂസഫലി ( അദീബ് & ഷഫീന ഫൗണ്ടേഷൻ), കൗൺസിലർ മാധവദാസ്, ശിശുക്ഷേമസമിതി സെക്രട്ടറി കെ ജയപാൽ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ സെക്രട്ടറി റാണി ജോർജ് ഐഎഎസ് സ്വാഗതം ചടങ്ങിൽ ആശംസ അറിയിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി ഐഎഎസ് നന്ദിയും പറഞ്ഞു.