സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം ഉന്നയിക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്ന് ദല്ലാള്‍ നന്ദകുമാറെന്ന ടിജി നന്ദകുമാര്‍. ഈ കത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്നും നന്ദകുമാര്‍ പറഞ്ഞു.
പിണറായി വിജയന് എന്നോട് ഇറങ്ങി പോകാന്‍ പറഞ്ഞിട്ടില്ല. ആ സംഭവം ഉണ്ടാകുന്നത് വിഎസിന്റെ മുറിയാണെന്ന് കരുതി പിണറായി താമസിച്ചിരുന്ന മുറിയിലേക്ക് എത്തിയപ്പോഴാണ്. ഇറങ്ങി പോകാന്‍ പിണറായി പറഞ്ഞിട്ടില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു.
കത്തിനെക്കുറിച്ച് ഫോളോഅപ്പ് ചെയ്യാന്‍ വി എസ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചാണ് താന്‍ ശരണ്യ മനോജിനെ കാണുന്നത്. അദ്ദേഹം പരാതിക്കാരി എഴുതിയതെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്കി. അത് ഞാന്‍ വിഎസിന് നല്കി. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 തെരഞ്ഞെടുപ്പ് സമയത്താണ് ഞാന്‍ പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും നന്ദകുമാര്‍ പറഞ്ഞു.
കത്ത് നല്കാന് താന്‍ ഏഷ്യാനെറ്റിനെ അങ്ങോട്ട് സമീപിക്കുകയായിരുന്നു. 25 പേജുള്ള കത്താണ് ഏഷ്യാനെറ്റിന് നല്‍കിയത് അതാണ് ഒറിജിനല്‍ കത്ത് എന്ന് താന്‍ വിശ്വസിക്കുന്നു. അതില്‍ തുടക്കം തന്നെ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നു. കത്തിന് പരാതിക്കാരിക്ക് 1.25 ലക്ഷം കൈമാറി. എന്നാല്‍ കത്ത് വാങ്ങുന്നതിന് ശരണ്യ മനോജിന് പണം നല്‍കിയിട്ടില്ല. ബെന്നി ബെഹന്നാനും തമ്പാനൂര്‍ രവിയും 50,000 രൂപ നല്‍കാമെന്ന് പറഞ്ഞ് കളിപ്പിച്ചു. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. കത്തിലെ കാര്യങ്ങള്‍ പിണറായിയെ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ആയ ശേഷം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.