തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാകുന്നു. പാലക്കാട് ജില്ലയിലാണ് കടുത്ത ചൂട് രേഖപ്പെടുത്തുന്നത്. ജില്ലയിലെ ഒൻപത് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലും ഇന്ന് നാൽപ്പത് ഡിഗ്രീക്ക് മുകളിൽ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ രണ്ട് ഓട്ടോമാറ്റിക് വെതർസ്റ്റേഷനുകളിൽ 42 ഡിഗ്രീസെൽഷ്യസിന് മുകളിലാണ് ചൂട്. വെള്ളാനിക്കരയിൽ 42.9ഉം പീച്ചിയിൽ 42.4ഉം ആണ് ഇന്ന് രേഖപ്പെടുത്തിയ അന്തരീക്ഷ താപനില. പാലക്കാട് ജില്ലയിൽ മലമ്പുഴ ഡാമിൽ സ്ഥാപിച്ച വെതർ സ്റ്റേഷനിൽ 42.9 ഡിഗ്രീ സെൽഷ്യസ് താപനില രേഖപ്പെടുത്തി.
- തൃശൂർ
വെള്ളാനിക്കര 42 .9
പീച്ചി 42 . 4 - പാലക്കാട്
മലമ്പുഴ ഡാം 42.1 °c
മുണ്ടൂർ 41.5
പട്ടാമ്പി 41
മലമ്പുഴ 41
വണ്ണമട 41
പോത്തുണ്ടി ഡാം 40 .7
മംഗലം ഡാം 40.7
കൊല്ലങ്കോട് 40.4
ഒറ്റപ്പാലം 40.2
മണ്ണാർക്കാട് 40
അടക്കപ്പുത്തൂർ 40 - കണ്ണൂർ
അയ്യങ്കുന്ന് 40.8
കണ്ണൂർ AP 40.1 - മലപ്പുറം
നിലമ്പൂർ 40.7
സംസ്ഥാനത്ത് ചൂട് കനക്കും; ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോരിറ്റി
ഏപ്രിൽ 13, 14 തീയതികളിൽ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ പാലക്കാട് കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കോട്ടയം കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരും.
സംസ്ഥാനത്ത് ഇന്നലെ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 39 ഡിഗ്രി പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലും രേഖപ്പെടുത്തി. നേരത്തെ കണ്ണൂരിലും പാലക്കാടും 38.6 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു.
രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് മധ്യപ്രദേശിലെ രാജ്ഗഡിൽ 43 ഡിഗ്രി രേഖപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.
പൊതുജനങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്. വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോരിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശത്തിൽ പറയുന്നു.