കമ്പം: കേരള വനംവകുപ്പിന് പിന്നാലെ തമിഴ്നാട് വനംവകുപ്പിനേയും വട്ടം കറക്കി കാട്ടാന അരിക്കൊമ്പൻ. ആനയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചെങ്കിലും തുടർച്ചയായി രണ്ടാം ദിവസവും കൊമ്പനെ കണ്ടെത്താൻ വനംവകുപ്പിനായില്ല. ഏറ്റവും ഒടുവിൽ ലഭിച്ച ജിപിഎസ് സിഗ്നൽ അനുസരിച്ച് മേഘമലൈയുടെ താഴ്വാരത്തിലൂടെ സഞ്ചരിക്കുകയാണ് അരിക്കൊമ്പൻ. വെള്ളം കുടിക്കാനായി ഷൺമുഖ നദിയോരത്തേക്ക് എത്തുമ്പോൾ അരിക്കൊമ്പനെ പിടികൂടാൻ സാധിക്കുമോ എന്നാണ് ഇപ്പോൾ വനപാലകർ നോക്കുന്നത്.
ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം എംഎൽഎ എൻ.രാമകൃഷ്ണൻ പറഞ്ഞു. അരിക്കൊമ്പന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരുണ്ടെന്നും ആനയുടെ ജിപിഎസ് ലൊക്കേഷൻ ലഭിച്ച സ്ഥലത്ത് നിന്ന് 300 മീറ്റർ അടുത്തേക്ക് വരെ ട്രാക്കർമാർക്ക് എത്താനായെന്നും എംഎൽഎ അറിയിച്ചു.
മിനിഞ്ഞാന്ന് കമ്പം ടൗണിനെ വിറപ്പിച്ച കൊമ്പൻ സന്ധ്യയോടെ വനമേഖലയിലേക്ക് കടക്കുകയും ഉൾക്കാട്ടിലേക്ക് മറയുകയും ചെയ്തിരുന്നു. ആനയെ പിടികൂടാൻ പല സംഘങ്ങളായി പിരിഞ്ഞ് തമിഴ്നാട് വനപാലകർ കാട്ടിൽ അന്വേഷണം തുടരുകയാണ്. ജിപിഎസ് സിഗ്നലുകൾ കിട്ടിയിട്ടും പക്ഷേ അരിക്കൊമ്പൻ ഇവർക്ക് പിടികൊടുത്തിട്ടില്ല. അതേസമയം അരിക്കൊമ്പൻ ക്ഷീണിതനാണ് എന്നാണ് വനപാലകർ പറയുന്നത്. കമ്പം നഗരത്തിൽ നടത്തിയ വിളയാട്ടത്തിനിടെ തുമ്പിക്കൈയ്ക്ക് അടക്കം അരിക്കൊമ്പന് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കും ക്ഷീണവും കാരണം മുൻപത്തേക്കാൾ പതുക്കെയാണ് അരിക്കൊമ്പൻ മുന്നോട്ട് നീങ്ങുന്നത്. ഇന്നലെയും ഇന്നും വെള്ളം കുടിച്ച് ക്ഷീണവും വിശപ്പും മാറ്റാനും അരിക്കൊമ്പനായിട്ടില്ല.
ഇന്ന് കൂത്തനാച്ചി ക്ഷേത്രത്തിന് സമീപത്തെ മലനിരകൾക്ക് പിന്നിലൂടെ നീങ്ങിയ കൊമ്ബൻ ഉച്ചയോടെയെത്തിയത് ഷൺമുഖ നദി ഡാമിനടുത്തേക്ക് വന്നിരുന്നു. ഡാമിൽ നിന്നും വെള്ളം കുടിക്കാൻ കൊമ്പൻ എത്തുമെന്ന് കരുതി ഉദ്യോഗസ്ഥർ മയക്കുവെടി തയ്യാറായി നിന്നെങ്കിലും അരിക്കൊമ്പൻ ഈ പരിസരത്തേക്ക് വന്നില്ല. ഇവിടെ കാത്തിരുന്ന വനപാലകരുടെ കണ്ണുവെട്ടിച്ച് മലയടിവാരത്തിലൂടെ അരിക്കൊമ്പൻ സ്ഥലംവിട്ടു.