തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ബഹളം. പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 4 പേർക്കാണ് ശിക്ഷാ ഇളവ് നൽകാൻ നീക്കം നടന്നത്.പ്രതിപ്പട്ടികയിലുള്ള, മുൻ ബ്രാഞ്ച് സെക്രട്ടറി മനോജിന്റെ ശിക്ഷായിളവിനും ശുപാർശ ഉണ്ടായെന്നാണ് വി.ഡി സതീശന് നിയമസഭയില്‍ ആരോപിച്ചത്.
വിവാദത്തിന് ശേഷവും ഇളവ് നൽകാനുളള ശ്രമം ഉണ്ടായെന്നും മനോജിന് ശിക്ഷാ ഇളവ് നൽകുന്നതിനായി പൊലീസ് ഇന്നലെ കെ കെ രമയുടെ അഭിപ്രായം തേടിയെന്നും വി ഡി സതീശൻ ആരോപിച്ചു. അതേസമയം പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.പുതുക്കിയ ശിക്ഷാ ഇളവ് പട്ടിക സർക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി എം.ബി രാജേഷ് മറുപടി പറഞ്ഞു.
അനർഹർ പട്ടികയിൽ ഉൾപ്പെട്ടതിനാൽ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സർക്കാർ ഇടപെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.