സിറിയയിൽ ഭൂകമ്പബാധിതർക്കായി ഒമാന്‍ നല്കുന്ന പിന്തുണയ്ക്കും സഹായത്തിനും നന്ദിയറിയിച്ച് സിറിയന്‍ പ്രസിഡൻ്റ് ബഷാർ അൽ അസദ്. ഒമാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ പ്രസിഡൻ്റ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് നേരിട്ടെത്തി നന്ദി അറിയിച്ചു. അല്‍ ബറക കൊട്ടാരത്തില്‍ ബഷാർ അല്‍ അസദിൻ്റെ നേതൃത്വത്തിലുള്ള സിറിയന്‍ സംഘത്തിനായി സുല്‍ത്താന്‍ വിരുന്നൊരുക്കി. നേരത്തെ മസ്കത്ത് റോയല്‍ എയര്‍പോര്‍ട്ടില്‍ സിറിയന്‍ പ്രസിഡൻ്റിനെ സുല്‍ത്താന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
സിറിയയ്ക്കുള്ള സഹായം തുടരാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നിര്‍ദേശം നല്‍കിയിരുന്നു. ഭക്ഷ്യവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളുമായി കൂടുതല്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനില്‍ നിന്ന് സിറിയയിലെത്തിയിരുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിൻ്റെ നിര്‍ദ്ദേശത്തിൽ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഒമാന്‍ ചാരിറ്റബിള്‍ ഓര്ഗനൈസേഷന് ഒമാന്‍ റോയല്‍ എയര്‍ഫോഴ്സുമായി സഹകരിച്ചാണ് ദുരിതബാധിത പ്രദേശങ്ങളിൽ അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്. മലയാളി കൂട്ടായ്മകളടക്കം വിദേശികളും ഇതില്‍ പങ്കാളികളാകുന്നുണ്ട്.
അതേസമയം തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ ഇതുവരെ സമാഹരിച്ചത് 373,629 റിയാലാണ്. ഫെബ്രുവരി 6നും 19നും ഇടയില്‍ ഓണ്‍ലൈനിലൂടെ ലഭിച്ച ആകെ തുക 154,129 റിയാലാണ്. ‘ദാര്‍ അല്‍ അത്ത’ ആരംഭിച്ച ക്യാപയ്നിലൂടെ 76,722 റിയാലും ഒമാന്‍ ചാരിറ്റബിള്‍ ഓര്ഗനൈസേഷന് 77,407 റിയാലും ശേഖരിച്ചു. ഒമാനി നാഷനല്‍ എന്‍ജിനീയറിങ് ആൻഡ് ഇന്‍വെസ്റ്റ്മെൻ്റ് കമ്പനിയില്‍ നിന്ന് 2,20,000 റിയാല്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.