വിമാനത്തിനുള്ളിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം.24കാരിയായ ക്യാബിൻ ക്രൂവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 63കാരനായ സ്വീഡിഷ് പൗരൻ എറിക് ഹരാൾഡ് എന്ന യാത്രക്കാരനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അന്ധേരി മെട്രോ പൊളിറ്റൻ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.
വിമാനത്തിനുള്ളിൽ വച്ച് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഇയാൾ സഹയാത്രികരെ ആക്രമിക്കുകയും, വിമാനത്തിനുള്ളിൽ വച്ച് ബഹളം ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു. വിമാനത്തിനുള്ളിൽ വച്ച് ഭക്ഷണം വിളമ്പുമ്പോഴാണ് ഇയാൾ എയർ ഹോസ്റ്റസിനോട് ആദ്യം അപമര്യാദയായി പെരുമാറുന്നത്.
വീണ്ടും ഭക്ഷണം വാങ്ങിയ ഇയാൾ പണം വാങ്ങാനെത്തിയ എയർ ഹോസ്റ്റസിന്റെ കയ്യിൽ കയറി പിടിച്ചു. ഇതിനെതിരെ പ്രതികരിച്ചതോടെ ഇയാൾ മറ്റ് യാത്രക്കാരുടെ മുൻപിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. യാത്രയിലുടനീളം പ്രതി ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയായിരുന്നു. എയർഹോസ്റ്റസ് ഉടൻ തന്നെ ഫ്ലൈയിംഗ് കാപ്റ്റനെ വിവരമറിയിച്ചിരുന്നു. ഇതോടെ വിമാനം മുംബൈയിൽ എത്തിയ ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.