തിരുവനന്തപുരം: പ്രായപൂർത്തിയാകത്തതും ലൈസൻസ് ഇല്ലാത്തതുമായ കുട്ടികൾക്ക് രക്ഷിതാക്കൾ വാഹനം ഓടിക്കാൻ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്നാണ് എംവിഡിയുടെ മുന്നറിയിപ്പ്. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഈ വിഷയത്തിൽ വന്നിട്ടുള്ളതെന്നും എംവിഡി വിശദീകരിക്കുന്നു.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരണപ്പെട്ടത്. 2019ൽ മോട്ടോർ വാഹനം നിയമം പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയത് കുട്ടികൾ വാഹനമോടിക്കുന്ന കുറ്റത്തിനാണ്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിൻറെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.
ജുവനൈൽ ഡ്രൈവിംഗിൻറെ ശിക്ഷകൾ
* ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
* നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും
* നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ് തികയുമ്ബോൾ മാത്രമേ സാധ്യമാകുകയുള്ളൂ .
* 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.