യു എൻ ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും. ഇന്ത്യയുടെ അധ്യക്ഷതയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വച്ചായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുക. ഡിസംബര്‍ 14ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎന്നിലെത്തും. അതേസമയം യുഎന്നിന് ഇന്ത്യയുടെ സമ്മാനമെന്ന രീതിയിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. യുഎന്‍ ആസ്ഥാനത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഗാന്ധി ശില്പമായിരിക്കും ഇത്.
പ്രശസ്ത ഇന്ത്യന്‍ ശില്പിയും പത്മശ്രീ പുരസ്കാര ജേതാവുമായ രാം സുതാര്‍ ആണ് ഈ ഗാന്ധി പ്രതിമ രൂപകർത്താവ്. ഗുജറാത്തില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മിച്ചതും രാം സുതാർ ആണ്. യുഎന്‍ ആസ്ഥാനത്തെ നോര്‍ത്ത് ലോണ്സിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.
കറുത്ത കല്ലില്‍ നിര്‍മ്മിച്ച സൂര്യന്റെ ശില്പമാണ് യുഎന്‍ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഇന്ത്യയുടെ മറ്റൊരു സമ്മാനം.1982 ജൂലായ് 26നാണ് ഇത് സ്ഥാപിച്ചത്. അന്ന് സെക്രട്ടറി ജനറലായിരുന്ന ഹാവിയര്‍ പെരസ് ഡി കുല്ലര്‍ ഐക്യരാഷ്ട്രസഭയെ പ്രതിനിധീകരിച്ച് ശില്പം സ്വീകരിച്ചു. ഇത് കൂടാതെ ജര്‍മ്മനിയുടെ ബെര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്കയുടെ നെല്‍സണ്‍ മണ്ടേലയുടെ ലൈഫ് സൈസ് വെങ്കല പ്രതിമ, പാബ്ലോ പിക്കാസോയുടെ ഗെര്‍ണിക്ക തുടങ്ങി വിവിധ രാജ്യങ്ങളുടെ സംഭാവനകൾ യുന്‍ ആസ്ഥാനത്തുണ്ട്.