കേരള നിയമസഭയിൽ ചരിത്ര തീരുമാനവുമായി സ്പീക്കർ എഎൻ ഷംസീർ. സ്പീക്കര്‍ പാനലില്‍ ഇത്തവണ എല്ലാവരും വനിതകളാണ്. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിലുള്ളത്.
ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു.
സാധാരണഗതിയില്‍ 3 പേര് അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ 3 അംഗങ്ങളും വനിതകളാവുന്നത് കേരള നിയമസഭയില്‍ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നിട്ടുണ്ടെങ്കിലും 32 വനിതകള്‍ക്കു മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. സ്പീക്കർ ആയ ശേഷം ആദ്യത്തെ സഭ സമ്മേളനമായിരുന്നു എഎൻ ഷംസീറിന് ഇത്.